
WebDesk
ഒഡിഷ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇൻഷ്വറൻസ് കമ്പനികളോട് റിപ്പോർട്ട് തേടി. അപകടത്തിന് ഇരയായവർക്കുള്ള ക്ലൈമും കവറേജും സംബന്ധിച്ച വിവരങ്ങളാണ് ആരാഞ്ഞത്. ജനറൽ ഇൻഷ്വറൻസ് കൗൺസിൽ, ലൈഫ് ഇൻഷ്വറൻസ് കൗൺസിൽ എന്നിവരോടാണ് റിപ്പോർട്ട് തേടിയത്.
അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിവരങ്ങൾ ശേഖരിക്കാനും സർക്കാർ നിർദ്ദേശം നൽകി. സാമ്പത്തിക സേവന വകുപ്പാണ് നിർദേശം നൽകിയത്. മൂന്ന് സർക്കാർ പദ്ധതികളിലൂടെ ഇൻഷ്വറൻസ് തുക നൽകാനാണ് ഗവൺമെന്റിന്റെ ശ്രമം.
275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷ ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചിരുന്നു. മെയിൻ ലൈനിലേക്ക് ഗ്രീൻ സിഗ്നൽ ലഭിക്കുമ്പോഴും, ട്രാക്ക് ലൂപ് ലൈനിലേക്ക് തിരിച്ചു വച്ചതിൽ ബാഹ്യ ഇടപെടൽ ഉണ്ടാ എന്നാണ് സംശയം. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബലാസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, അപകടത്തിൽ മരിച്ച ഇനിയും തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന ആരംഭിച്ചു. ഡിഎൻഎ പരിശോധന ആവശ്യപ്പെടുന്നവർക്കായി ഹെല്പ് ലൈൻ നമ്പറും പുറത്ത് വിട്ടു. പൊലീസ്ഒ ഡിഷ ട്രെയിൻ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അശ്രദ്ധ മൂലമുള്ള മരണം, ജീവൻ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ. വീഴ്ച വരുത്തിയ റെയിൽവേ ജീവനക്കാർ ആരെന്ന് കണ്ടെത്തിയിട്ടില്ല എന്നും എഫ് ഐ ആറിൽ പറയുന്നു. അന്വേഷണം ഉടൻ സിബിഐയ്ക്ക് കൈമാറും.
ഒഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരുമുണ്ട്. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ ഒരാൾ. 18കാരനായ ഛോട്ടുവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന അച്ഛൻ സുക്‌ലാൽ അപകടത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
