
newsdesk
ഡൽഹി: രാജ്യത്ത് ചൂട് കൂടുന്നത് മുൻ നിർത്തി സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനും മുന്നറിയിപ്പ് നൽകി കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചത്. കേരളം ഉൾപ്പെടെയുള്ള 21 സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമാണ് ജാഗ്രത മുന്നറിയിപ്പ് നൽകിയത്.
ഉണ്ഷതരംഗത്തെ നേരിടാൻ സംസ്ഥാനങ്ങൾ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, തൊഴിലാളികൾ, ഭവനരഹിതർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വയോധികർ, കുട്ടികൾ, നവജാതശിശുക്കൾ എന്നിവർക്ക് ചൂട് ഏൽക്കാതിരിക്കാൻ പ്രത്യേക മുൻകരുതൽ വേണമെന്നാണ് നിർദേശം.ചൂടിനെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2019-23 കാലയളവിൽ ഉഷ്ണതരംഗവും സൂര്യാഘാതവും കാരണം രാജ്യത്ത് 3712 പേരാണ് മരിച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി. ഉയരുന്ന താപനിലയെ അതിജീവിക്കാൻ വേണ്ട മുൻ കരുതലുകൾ സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും ഡൽഹിക്കുമാണ് മനുഷ്യാവകാശ കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്.
