
Web Desk
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതുതായി നിർമിച്ച തൊഴുത്തിൽ ‘പശുക്കൾക്ക് ഗൃഹപ്രവേശം’. 42.90 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിർമാണം പൂർത്തിയായതോടെയാണ് 6 പശുക്കളെ ഇവിടേയ്ക്കു മാറ്റിയത്.
പശുക്കൾക്ക് പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം സ്ഥാപിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും വിവാദം ഭയന്ന് വേണ്ടെന്നു വച്ചു. ഇരുനില തൊഴുത്ത് നിർമിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും ഓടുമേഞ്ഞ തൊഴുത്തിൽ നിർമാണം ഒതുക്കി. ഭാവിയിൽ ഒരു നില കൂടി നിർമിച്ചു ജീവനക്കാർക്ക് ക്വാർട്ടേഴ്സാക്കാനും പദ്ധതിയുണ്ട്. പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗമാണ് 2 മാസം കൊണ്ട് തൊഴുത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 800 ചതുരശ്ര അടിയിൽ നിർമിച്ച തൊഴുത്തിൽ ഒരേ സമയം 6 പശുക്കളെ പാർപ്പിക്കാം. 4 ഫാനുകളും സ്ഥാപിച്ചു. തൊഴുത്തിനോട് ചേർന്ന് കാലിത്തീറ്റയും മറ്റും സൂക്ഷിക്കാൻ മുറിയും തൊഴിലാളികൾക്കായി വിശ്രമമുറിയും നിർമിച്ചു. പുറമേ, 10 മീറ്റർ നീളത്തിൽ ചുറ്റുമതിലും നിർമിച്ചു.
