Site icon CTV Online

ജൈവവൈവിധ്യ ഉദ്യാനത്തിൽ വിളഞ്ഞു വിയറ്റ്നാം വരിക്ക;പന്നിക്കോട് എ യു പി സ്കൂളിലെ കുട്ടികൾക്ക് പ്രവേശനോത്സവത്തിന് വിയറ്റ്നാം വരിക്കയുടെ മധുരം

BY: FASAL BABU

മുക്കം: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം ജൂൺ 1 ന് സ്കൂളുകൾ തുറക്കുമ്പോൾ പന്നിക്കോട് എ യു പി സ്കൂളിലെ കുട്ടികളെ കാത്തിരിക്കുന്നത് വിയറ്റ്നാം വരിക്ക ചക്കയുടെ മധുരം.സാധാരണ പ്രവേശനോത്സവത്തോടനുബന്ധിച്ചു വിവിധ സ്കൂളുകളിൽ മധുര പലഹാരങ്ങളാണ് വിതരണം ചെയ്യാറുള്ളതെങ്കിൽ ഇത്തവണ തീർത്തും വ്യത്യസ്തമാക്കാനുള്ള ഒരുക്കത്തിലാണ് പന്നിക്കോട് എ.യു.പി.സ്കൂൾ അധികൃതർ.

വിദ്യാർത്ഥികൾക്ക് നൽകാനുള്ള മുഴുവൻ വരിക്ക ചക്കകളും പുതുതായെത്തുന്നവരുടെ മുൻഗാമികൾ ഈ സ്കൂളിൽ തന്നെ വിളയിച്ചെടുത്തതാണ് എന്നറിയുമ്പോൾ ഈ ചക്കക്കു അൽപ്പം മധുരം കൂടും. ഈ ചക്കയെ കുറിച്ചറിയാൻ അൽപ്പം പിറകോട്ടു സഞ്ചരിക്കണം . 2018 ലെ ഒരു പരിസ്ഥിതി ദിനത്തിൽ അന്നത്തെ പ്രധാനാധ്യാപിക കുസുമം തോമസ്സിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ ഒരു ജൈവ വൈവിധ്യ പാർക്ക് കുട്ടികളും അധ്യാപകരും പിടിഎ കമ്മറ്റിയും ചേർന്ന് നിർമ്മിച്ചത്. അവിടെ വിയറ്റ്‌നാം പ്ലാവ്, സപ്പോട്ട, പുളി, ഇരുമ്പൻ പുളി, മാവ് എന്നിവയ്ക്കാപ്പം നിരവധി ആയുർവേദ – പച്ചമരുന്നുകളും വളരുന്നുണ്ട്.ഇവയെല്ലാം വിദ്യാർത്ഥികൾ കൃത്യമായി പരിപാലിക്കുന്നുമുണ്ട്. അതിലെ വിയറ്റ്‌നാം പ്ലാവ് ആണ് ഇത്തവണ വരിക്ക ചക്കകൊണ്ടു സമൃദ്ധമായത്. ആ ചക്കകളാണ് സ്കൂൾ മാനേജർ സി.കേശവൻ നമ്പൂതിരിയുടെയും, പി.ടി.എ പ്രസിഡന്റ് ബഷീർ പാലാട്ടിന്റെയും ഫസൽ ബാബുവിൻ്റെയും നേതൃത്വത്തിൽ വിളവെടുത്തു പഴുത്ത് പാകമാകാൻ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇത് സ്കൂൾ പ്രവേശനോത്സവത്തിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും നൽകാനാണ് തീരുമാനം.

ഒരു പക്ഷെ ഇന്ന് ആ സ്കൂളിൽ പഠിതാക്കൾ പോലുമല്ലാത്ത തങ്ങളുടെ മുൻഗാമികളുടെ അദ്ധ്വാനഫലമാണ് ഇന്ന് ഞങ്ങൾ നുകരുന്ന മാധുര്യം എന്നറിയുമ്പോൾ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന്റെയും, ജൈവ വൈവിധ്യ പരിപാലനത്തിന്റെയും മഹത്വം കൂടി പുതു തലമുറയ്ക്ക് അനുഭവ വേദ്യമാകും എന്നാണു സ്കൂൾ അധികൃതരുടെ പ്രതീക്ഷ. ഒപ്പം പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നടുന്നത് ഒരു ചടങ്ങ് മാത്രമല്ല, മറിച്ച് ഭാവിതലമുറയ്ക്കുള്ള കരുതൽ കൂടിയാണന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് പന്നിക്കോട് എ യു പി സ്കൂൾ

Exit mobile version