
newsdesk
മുക്കം: രാത്രികാലങ്ങളിൽ വെള്ള വസ്ത്രവും നിസ്കാര കുപ്പായവും ധരിച്ച് ദുരൂഹ സാഹചര്യത്തിൽ വീടുകൾക്ക് സമീപമെത്തുന്ന മോഷ്ടാവ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാരശ്ശേരി പഞ്ചായത്തിലെ മലാങ്കുന്ന് ഭാഗത്താണ് പ്രേതത്തിന് സമാനമായ വേഷവിധാനങ്ങളോടെ എത്തുന്നയാൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു പ്രാദേശിക പള്ളിയിലെ ബാറ്ററിയും സമീപ വീടുകളിൽ നിന്ന് റബ്ബർ ഷീറ്റുകളും മോഷ്ടിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് മലാങ്കുന്ന് സ്വദേശിയായ ശിഹാബിന്റെ വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഇയാൾ രാത്രികാലങ്ങളിൽ വീടുകളുടെ വശങ്ങളിലൂടെയും വഴികളിലൂടെയും നടന്നുനീങ്ങുന്നത്.
മുമ്പും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻപ് ഒരു രാത്രിയിൽ സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്തവിധം ഭയപ്പാടിലാണ് നിലവിൽ മലാങ്കുന്നിലെ കുടുംബങ്ങൾ.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസും നാട്ടുകാരും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും ഭീതി പരത്തുന്ന മോഷ്ടാവിനെ ഉടൻ വലയിലാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
