
newsdesk
മുക്കം: മുക്കം ഫയർ ഓഫീസർ എം അബ്ദുൽ ഗഫൂറിന് വീണ്ടും പുരസ്ക്കാരം . വിവിധമേഖലകളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർത്ഥികൾക്കായി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ജമാൽ മുഹമ്മദ് കോളേജ് ഏർപ്പെടുത്തിയ “ഡിസ്റ്റിംഗ്യുഷ്ഡ് അലുംനസ് അവാർഡിന് അർഹനായി. എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് വിശിഷ്ട പൂർവവിദ്യാർത്ഥി പുരസ്‌കാരം നൽകുന്നത്. ഈ വർഷത്തെ ഇരുപത് പുരസ്കാരജേതാക്കളിലാണ് മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ ഗഫൂർ ഇടം പിടിച്ചത്.
കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും എം ഫിലും പൂർത്തിയാക്കി 2007 ലാണ് അഗ്നിരക്ഷാ സേനയിൽ പ്രവേശിച്ചത്. തുടർന്ന് 2012 ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തിരുച്ചിറപ്പള്ളി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്തു. 2014 ൽ സ്റ്റേഷൻ ഓഫീസറായി നിയമനം ലഭിച്ച് കേരള അഗ്നിരക്ഷാ സേനയിലേക്ക് തിരിച്ചെത്തി. മികച്ച ഫുട്ബോൾ താരം കൂടിയായ അബ്ദുൽ ഗഫൂർ പഠന കാലത്ത് വിവിധ ടൂർണമെന്റുകളിൽ ചാമ്പ്യന്മാരായ കോളേജ് ടീമിലംഗമായിരുന്നു. രണ്ട് പ്രാവശ്യം ദേശീയ ഫയർ സർവീസ് ഫുട്ബോളിൽ ചാമ്പ്യൻമാരായ കേരള ടീമിന്റെ നായകനായിരുന്നു.
മികച്ച അത്ലറ്റ് കൂടിയായ അബ്ദുൽ ഗഫൂർ ദേശീയ ഫയർ സർവീസ് അത്ലറ്റിക് മീറ്റിലും സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലുമായി നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 2019ൽ അഗ്നിരക്ഷാ സേന ഡയറക്ടർ ജനറലിന്റെ ‘ബാഡ്ജ് ഓഫ് ഓണർ ‘ പുരസ്കാരവും ലഭിച്ചു. കവളപ്പാറ, ചൂരൽമലയടക്കം നിരവധി ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കീഴ്പറമ്പ് കുനിയിൽ സ്വദേശിയാണ്. സ്വാതന്ത്ര്യ ദിനത്തിൽ തിരുച്ചിറപ്പള്ളി ജമാൽ മുഹമ്മദ് കോളേജിൽ നടക്കുന്ന ഗ്ലോബൽ അലുംനി മീറ്റിൽ വെച്ച് പുരസ്‌കാരം ഏറ്റുവാങ്ങും.
