
newsdesk
തിരുവനന്തപുരം: ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയെ കോട്ടയം സ്വദേശികളായ ദമ്പതിമാർക്കൊപ്പം ഇറ്റാനഗറിൽ മരിച്ച നിലയിൽ. ദമ്പതികളായ നവീനിനെയും ദേവിയെയും അദ്ധ്യാപികയായ ആര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയായിരുന്നു ആര്യ. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇതേ സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്ന ദേവിയെയും ഭർത്താവിനെയും കാണാതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഇവര്‍ ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകൾ ഉണ്ടായിരുന്നതായാണ് വിവരം. ഈ മുറിവുകളിൽ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.ഇവർ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റർനെറ്റിൽ പരിശോധിച്ചിരുന്നു. ദേവിയും ആര്യയും അടുത്ത സുഹൃത്തുകളായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗർ പൊലീസ് മരണവിവരം വീട്ടിൽ വിളിച്ച് അറിയിക്കുന്നത്.