Site icon CTV Online

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു; പുതിയത് നിർദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു. ഇനി മുതൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ എന്നറിയപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. ഇവയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയർത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങൾ അപ്പാടെ മാറ്റി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കും. ഇതിന്റെ ആദ്യഘട്ടമായി ഹൈക്കോടതി നിർദ്ദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുകയാണ്. ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളെന്ന പേരിലാകും ഇവ ഇനി അറിയപ്പെടുക. പേര് സൂചിപ്പിക്കുന്നത് പോലെ സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റും. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും.നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നത് രോഗനിർണയം, ചികിത്സ, മരുന്ന്, കൗൺസിലിംഗ് തുടങ്ങിയവയിൽ കേന്ദ്രീകരിച്ചാണ്. എന്നാൽ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ മാനസിക രോഗമുള്ളവർക്കു മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം.

രോഗം വന്നാൽ ചികിത്സിക്കുക എന്ന സമീപനത്തിൽ നിന്ന് മാനസികമായി ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുക എന്ന സമീപനത്തിലേക്കുള്ള മാറ്റമാണ് സർക്കാരിന്റെ ലക്ഷ്യം.മാനസികാരോഗ്യ കേന്ദ്രം എന്ന പേര് പലപ്പോഴും ഗുരുതരമായ മാനസിക രോഗങ്ങളുമായി മാത്രം ബന്ധപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. അതിനാൽ സഹായം ആവശ്യമുള്ള പലരും ചികിത്സ തേടാൻ മടിക്കാറുണ്ട്. ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്റർ എന്ന കൂടുതൽ സൗഹൃദപരമായ സമീപനം ഈ മടി കുറയ്ക്കാൻ സഹായിക്കും’- മന്ത്രി വ്യക്തമാക്കി.

Exit mobile version