Site icon CTV Online

മാനസ കൊലക്കേസ്; ഒരാള്‍ കൂടി പിടിയില്‍

Web Desk

കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പട്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് പിടിയിലായത്. രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പട്നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.

നേരത്തെ രഖിലിന് പിസ്റ്റള്‍ നല്‍കിയ ആള്‍ പിടിയിലായിരുന്നു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഗ്രാമത്തിലെ സോനു കുമാര്‍ മോദി എന്നയാളാണ് പിടിയിലായത്. കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ രാവിലെ പത്തിന് ഹാജരാക്കി.

പിടികൂടുമ്പോള്‍ സോനുവിന്റെ സംഘം എതിര്‍ത്തുവെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു. പൊലീസ് സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സോനുവിന്റെ സംഘം കടന്നുകളഞ്ഞു. രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്നാണ്പിസ്റ്റള്‍ നല്‍കിയ ആളെക്കുറിച്ച് വിവരം ലഭിച്ചത്.പ്രതി രഖില്‍ മാനസ താമസിക്കുന്ന സ്ഥലത്തെത്തി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version