
WebDesk
തിരുവല്ല: തിരുവല്ലയിൽ മോക്ഡ്രില്ലിന്റെ ഭാഗമായി മണിമലയാറ്റിൽ ചാടിയ ബിനു ആണ് മരിച്ചത്.പുഷ്പഗിരി മെഡി.കോളജിൽ ചികിത്സയിലിരിക്കെ എട്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ബിനു അപകടത്തിൽപ്പെടുന്നത്. ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മോക്ഡ്രില്ലിനിടെയായിരുന്നു അപകടം. പ്രദേശവാസികളായ നാല് യുവാക്കളോട് മണിമലയാറ്റിൽ ചാടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിനു അടക്കം നീന്തലറിയാവുന്ന നാല് യുവാക്കൾ വെള്ളത്തിലിറങ്ങിയത്. എന്നാൽ മറുവശത്തേക്ക് നീന്തുന്നതിനിടെ ബിനു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.
ഉടൻ തന്നെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഡിങ്കി ബോട്ടുകളിൽ എഞ്ചിൻ ഘടിപ്പിച്ച് ഉദ്യോഗസ്ഥരെത്തിയപ്പോഴേക്കും ഇരുപത് മിനിറ്റോളമെടുത്തു. 45 മിനിറ്റോളം വെള്ളത്തിൽ മുങ്ങിക്കിടന്നതിന് ശേഷമാണ് ബിനുവിനെ പുറത്തെടുക്കാനായത്. ജീവനില്ലാത്ത നിലയിലായിരുന്നു ബിനുവിന്റെ ശരീരം പുറത്തെടുത്തതെന്നാണ് സുഹൃത്തുക്കൾ അറിയിക്കുന്നത്.
