Site icon CTV Online

വലയിൽ കുടുങ്ങിയ പൂച്ചയുടെ കടിയേറ്റയാൾ മരിച്ചു

Web Desk

വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൂച്ചയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. കുത്തിയതോട് പറയകാട് ഇടമുറി ശശിധരൻ (72) ബുധനാഴ്ചയാണു മരിച്ചത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇദ്ദേഹം ചികിത്സ തേടിയിരുന്നു. സംഭവത്തിൽ മരണകാരണം അധികൃതർ വ്യക്തമാക്കിയില്ലെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. ഓഗസ്റ്റ് 21ന് ആണു ശശിധരനു പൂച്ചയുടെ കടിയേറ്റത്. വൈകിട്ട് 7 മണിയോടെ വല്യതോട് മീൻ വളർത്തൽ കേന്ദ്രത്തിനു സമീപം വലയിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു കടിയേറ്റത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ് എടുത്ത ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു മണിക്കൂർ നിരീക്ഷിച്ച ശേഷം ശശിധരനെ തിരിച്ചയച്ചു. തുറവൂരിൽ എത്തിയപ്പോഴേക്കും തലചുറ്റലുണ്ടായതോടെ വീണ്ടും തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സോഡിയവും ഷുഗറും കുറഞ്ഞു. സ്ഥിതി മെച്ചപ്പെട്ട് വീട്ടിൽ എത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീണു. വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധനകളും ഒട്ടേറെത്തവണ സ്കാനിങ്ങും നടത്തി. 7ന് രാത്രി ഹൃദായാഘാതം ഉണ്ടായി 11 മണിയോടെ മരിക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. സംഭവത്തിൽ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല. വസുമതിയാണ് ശശിധരന്റെ ഭാര്യ. മക്കൾ: കലേഷ്‌ കുമാർ, കവിത. മരുമക്കൾ: പ്രസാദ് (ഫീൽഡ് അസിസ്റ്റന്റ്, വില്ലേജ് ഓഫിസ്, തൈക്കാട്ടുശേരി), ഷിജിത.

Exit mobile version