Site icon CTV Online

മഹന്ത് നരേന്ദ്ര ഗിരിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Web Desk

അഖില ഭാരതീയ അഘാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ സ്ഥിരീകരണം. പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്റു മെഡിക്കല്‍ കോളജിലാണ് മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഫാനില്‍ തൂങ്ങിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രഹസ്യ സ്വഭാവം സൂക്ഷിക്കാനായി 20 ഡോക്ടര്‍മാരുടെ പാനലില്‍ നിന്ന് 5 പേരെ അവസാന നിമിഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി തെരഞ്ഞെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടെത്തിയ ആശ്രമത്തിലെ മുറി വിദഗ്ധ പരിശോധന പൂര്‍ത്തിയാകുംവരെ വിട്ടു നല്‍കില്ലെന്ന് യു.പി പൊലീസ് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ആശ്രമത്തിന്റെ ഭൂമി ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നരേന്ദ്ര ഗിരിയുടെ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ശിഷ്യന്‍ ആനന്ത് ഗിരി ഉള്‍പ്പെടെ മൂന്നു പേരെയും 12 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ആനന്ദ് ഗിരിയുടെ ആഢംബര ജീവിതം സംബന്ധിച്ച റിപ്പോര്‍ട്ടുകളും പൊലീസ് പരിശോധിക്കും. മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതദേഹം സംസ്‌കാര ചടങ്ങിനായി ബാഘമ്പരി ഗഡി മഠത്തില്‍ എത്തിച്ചു. വിലാപയാത്രക്കും ആചാരപരമായ ചടങ്ങുകള്‍ക്കും ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.

Exit mobile version