Site icon CTV Online

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നാലാം തവണയും ആത്മവിശ്വാസത്തോടെ എം.കെ.രാഘവൻ; ലക്ഷത്തിലേറെ ഭൂരിപക്ഷം ലക്ഷ്യം

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നാലാം തവണയും മത്സരിക്കുന്ന എം.കെ.രാഘവൻ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിക്കുമെന്നു യുഡിഎഫ് നേതാക്കൾ. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇന്നലെ രാത്രി ഡിസിസി ഓഫിസിൽ എത്തിയ രാഘവനെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.അബു, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, കെ.പി.ബാബു, കെ.എം.അഭിജിത്ത്, പി.എം.അബ്ദുറഹ്മാൻ, എം.രാജൻ, ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ, എം.സി.മായിൻ ഹാജി തുടങ്ങിയവർ‌ ചേർന്നു സ്വീകരിച്ചു.

കഴിഞ്ഞ 15 വർഷം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവർത്തിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നതെന്നു രാഘവൻ പറഞ്ഞു. മാത്രമല്ല, ബിജെപിയെ ഭരണത്തിൽ നിന്നിറക്കാൻ പ്രവർത്തിക്കുന്നതു കോൺഗ്രസ് ആണ്. സിപിഎം സഹായിക്കുന്നതു ബിജെപിയെ ആണെന്നു അവരുടെ നിലപാടുകളിൽ നിന്നു വ്യക്തമാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വിജയിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും രാഘവൻ പറഞ്ഞു. എം.കെ.രാഘവന്റെ ഭൂരിപക്ഷം ഉയരുമെന്നു ഡിസിസി പ്രസിഡന്റും ലീഗ് ജില്ലാ പ്രസിഡന്റും പറഞ്ഞു. കഴിഞ്ഞ കാലത്തെ ജനോപകാര പ്രവർത്തനങ്ങൾ ജനങ്ങൾക്കു നേരിട്ട് അറിയാവുന്നതാണ് എന്ന് നേതാക്കൾ പറഞ്ഞു.

Exit mobile version