Site icon CTV Online

യുവതിയുടെ മരണം; ലഭിക്കുന്നത് മൃഗവേട്ടയുടെ സൂചനകൾ: വൈദ്യുതക്കെണിവച്ച് മൃഗങ്ങളെ പിടിക്കുന്നതായി സൂചന

കുറ്റ്യാടി ∙ മലയോര മേഖലയിൽ വൈദ്യുതക്കെണി വച്ചും മറ്റും മൃഗവേട്ട നടക്കുന്നതിന്റെ സൂചനയാണ് പശുക്കടവിൽ പശുവിനെ തീറ്റാൻ പോയ യുവതിയുടെ മരണത്തോടെ ലഭിക്കുന്നത്. ആൾത്താമസം കുറഞ്ഞ മലയോരത്ത് വന്യമൃഗങ്ങളുടെ ശല്യം വർധിച്ചിട്ടുണ്ട്. ഇതിന്റെ മറവിലാണ് കാട്ടുപന്നി, മുള്ളൻപന്നി, കേഴമാൻ എന്നിവയെ കെണിവച്ച് പിടിക്കുന്നതായി സൂചന ലഭിച്ചത്. നേരത്തേ മലയോരത്ത് ഒട്ടേറെ വീട്ടുകാർ താമസിച്ചിരുന്നു. ഉരുൾപൊട്ടൽ ഭീഷണിയും വന്യമൃഗശല്യവും കാരണം മിക്കവരും താമസം മാറി.

വീടുകൾ ഒഴിച്ചിടുകയും ചെയ്തു. അതേസമയം പല സ്ഥലത്തേക്കും വൈദ്യുതി വിതരണം ഉണ്ട്. ഇത് മുതലെടുത്താണ് ലൈനിൽ നിന്നും വൈദ്യുതി മോഷ്ടിച്ച് വൈദ്യുതിക്കെണിയൊരുക്കി മൃഗവേട്ട നടക്കുന്നതെന്നാണ് സൂചന. പശുക്കടവ് കോങ്ങോട് മലയിൽ ചൂളപറമ്പിൽ ബോബി കഴി‍ഞ്ഞ ദിവസം മരിക്കാനാടിയായത് വൈദ്യുതിക്കെണിയിൽ തട്ടിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ആൾത്താമസമില്ലാത്ത പറമ്പിൽ പ്ലാവിന് അടുത്താണ് വൈദ്യുതക്കെണി വച്ചത്. കെണിയിൽ വച്ച ചക്ക തിന്നുന്നതിനിടയിലാണ് പശുവിന് ഷോക്കേറ്റത്. പശുവിന് അടുത്തെത്തിയപ്പോൾ ബോബിക്കും ഷോക്കേറ്റിട്ടുണ്ടാവും എന്നാണ് സംശയം. സംഭവത്തോട് അനുബന്ധിച്ച് അയൽവാസിയായ ചീരമറ്റത്തിൽ ലിനീഷിനെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Exit mobile version