
newsdesk
കുന്ദമംഗലം: 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കുന്ദമംഗലം പഞ്ചായത്തിലെ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു.ഒന്നാം വാർഡ് എസ്.സി ജനറൽ വാർഡായും പതിനാറാം വാർഡ് എസ്.സി വനിത വാർഡായും. 3 , 4 , 7, 8, 9, 12, 13, 18 , 19 , 21 , 22 വാർഡുകൾ വനിത സംവരണ വാർഡായും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.നിലവിലെ വനിത സംവരണ വാർഡുകളിൽ ഇരുപതാം വാർഡ് ഒഴിച്ച് എല്ലാ വാർഡുകളും ജനറൽ സീറ്റായി മാറി. പുതുതായി കൂട്ടിചേർത്ത ഇരുപത്തിനാലാം വാർഡ് ജനറൽ വാർഡാണ്.
സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായതോടെ മുന്നണികൾ സീറ്റ് വിഭജന ചർച്ചയിലേക്ക് നീങ്ങും. നിലവിൽ 23 സീറ്റുള്ള പഞ്ചായത്തിൽ 13 സീറ്റ് കോൺഗ്രസിനും 10 സീറ്റ് മുസ് ലിം ലീഗിനുമാണ് ഉണ്ടായിരുന്നത്. ഒരു വാർഡ് കൂടി അധികം വരുന്നതോടെ ഒരു വാർഡ് കൂടി മുസ്‌ലിം ലീഗിന് നൽകാനാണ് സാധ്യത. അതേസമയം എസ് .സി സംവരണ സീറ്റുകളായ ഒന്നാം വാർഡും പതിനാറാം വാർഡും നിലവിൽ മുസ്ലിം ലീഗിൻ്റെ കൈവശമാണുള്ളത്. സംവരണ സീറ്റ് പ്രഖ്യാപിച്ചതോടെ ഇത്തവണ യു.ഡി.എഫിന് ഭരണം തിരിച്ചു പിടിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ളത്. കഴിഞ്ഞ രണ്ടു തവണ പ്രസിഡൻ്റ് പദവി സ്ത്രീ സംവരണമായത് കൊണ്ട് ഇത്തവണ ജനറാലാവുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോൾ പ്രസിഡൻ്റ് സ്ഥാനാർഥിയെ കൂടി ഉയർത്തി കാണിക്കേണ്ടി വരും. ലീഗിൻ്റെ കൈവശമുള്ള ഒന്നാം വാർഡ് എസ് .സി സംവരണമായതോടെ ആറ്, പതിനാല്, പതിനേഴ്, ഇരുപത്തിനാല് വാർഡുകളാണ് ലീഗിനുള്ള ജനറൽ സീറ്റുകൾ. ആറാം വാർഡിൽ കഴിഞ്ഞ തവണ ഏഴാം വാർഡിൽ മുസ്‌ലിം ലീഗിൻ്റെ റിബൽ സ്ഥാനാർഥിയായി മൽസരിച്ച് വിജയിച്ച പാലക്കൽ നജീബിനെ എൽ.ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കാൻ സാധ്യത ഏറെയാണ്. പതിനാലാം വാർഡിൽ കൂട്ടിചേർക്കൽ നടന്നതോടെ ബിജെ പിക്ക് വ്യക്തമായ ലീഡ് നേടാൻ കഴിയുമെന്നാണ് അവരുടെ വിലയിരുത്തൽ. പതിനേഴാം വാർഡിൽ ഇപ്പോഴത്തെ വൈസ് പ്രസിഡൻ്റും സി.പി.ഐഎം ഏരിയ കമ്മറ്റിയംഗവുമായ വി. അനിൽ കുമാർ തന്നെ മൽസരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഇരുപത്തിനാലാം വാർഡിൽ മുസ്‌ലിം ലീഗിന് ആരെ നിർത്തിയാലും വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിക്കുന്ന വാർഡാണ്. ഈ വാർഡിൽ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബു മോൻ മൽസരിക്കാനാണ് സാധ്യത, ആറാം വാർഡിൽ മുൻ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഒ സലീം, നിലവിലെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.കെ ഷമീൽ, അഷ്റഫ് മന്നത്ത് എന്നിവർക്ക് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പതിനാലാം വാർഡിൽ ടൗൺ ലീഗ് പ്രസിഡൻ്റ് മലാംകുഴിയിൽ സദക്കത്തുള്ള, എട്ടാം വാർഡ് മെമ്പർ കെ.കെ.സി നൗഷാദ് എന്നിവരുടെ പേരുകളാണ് ഉയർന്നു വരുന്നത്. പതിനേഴാം വാർഡിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി കോയയെ മൽസരിപ്പിച്ചാൽ മാത്രമേ സ്വീറ്റ് നിലനിർത്താൻ സാധിക്കുകയുള്ളൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 7 ജനറൽ സീറ്റുകളാണ് കഴിഞ്ഞ തവണത്തെ മുന്നണി ധാരണ പ്രകാരം കോൺഗ്രസിൻ്റെ കൈയിലുള്ളത് ഇതിൽ എക്കാലവും കോൺഗ്രസിനെ തുണക്കാറുള്ള രണ്ടാം വാർഡിൽ ടി.കെ ഹിതേഷ് കുമാർ മൽസരിപ്പിക്കാനാണ് സാധ്യത. ഇവിടെ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മതസരിക്കാനാണ് സാധ്യത. സി.പി.ഐഎമ്മിൻ്റെ സിറ്റിംഗ് സീറ്റായഅഞ്ചാം വാർഡിൽ ഐ.എൻ.ടി.യു.സി നേതാവ് ബൈജു തീക്കുന്നുമ്മലിനെ മൽസരിപ്പിക്കാൻ സാധ്യത ഏറെയാണ്. വാർഡ് വിഭജനത്തിലൂടെ സി.പി.എം പിടിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കുന്ന പത്താം വാർഡിൽ മുൻ മെമ്പറും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻ്റുമായ സി.വി സംജിത്ത് തന്നെയായിരിക്കും മൽസരിക്കാൻ സാധ്യത. ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എം സുധീഷ് കുമാറിനെ എൽ.ഡിഎഫ് ഇവിടെ മൽസരിപ്പിക്കാൻ സാധ്യതയുണ്ട്
ഇടതു കോട്ടയായ പതിനൊന്നാം വാർഡിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും മുൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റുമായിരുന്ന ബാബു നെല്ലൂളിയെ മൽസരിപ്പിച്ചാൽ വാർഡിൽ നല്ലൊരു മൽസരം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ എൽഡിഎഫിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്ത പതിനഞ്ചാം വാർഡിൽ സി.പി.ഐ.എമ്മും കോൺഗ്രസും പ്രമുഖരെ തന്നെ ഇറക്കാനാണ് സാധ്യത. കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റായ ഇരുപതാം പ്രഴയ 19) വാർഡിൽ ദിനേഷ് മാമ്പ്രയുടെ പേര് ഉയർന്നുവന്നിരുന്നെങ്കിലും ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ മെമ്പറുമായ വിനോദ് പടനിലം ഈ വാർഡിൽ മൽസരിക്കാൻ സാധ്യത ഏറെയാണ്. എന്നാൽ ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനിയെ ഇവിടെ മൽസരിപ്പിക്കണമെന്ന കാരന്തൂർ കോൺഗ്രസ് കമ്മറ്റിയുടെ വികാരം പരിഗണിച്ച് അബ്ദുറഹ്മാൻ ഇടക്കുനിക്കും സാധ്യത ഏറെയാണ്. ഇരുപത്തിമൂന്നാം വാർഡിൽ മുൻ മെമ്പർ സക്കീർ ഹുസൈനെ കളത്തിലിറക്കി വാർഡ് തിരിച്ചു പിടിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. അതേ സമയം രണ്ട് എസ്.സി സംവരണ വാർഡുകൾ മുസ്‌ലിം ലീഗിനായതു കൊണ്ട് ഒരു വാർഡ് കോൺഗ്രസ് ഏറ്റെടുത്ത് കാരന്തൂരിലെ ഒരു ജനറൽ വാർഡ് ലീഗിന് വിട്ടു നൽകണമെന്ന് ലീഗ് ആവശ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
