
newsdesk
കോഴിക്കോട്∙ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി പട്ടികയിലും ജില്ലയിൽ 2785 വിദ്യാർഥികൾ പുറത്ത്. പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും വിദ്യാർഥികൾ പടിക്കുപുറത്താണ്. ജില്ലയിൽ സപ്ലിമെന്ററി പ്രവേശനത്തിനായി അപേക്ഷിച്ചത് 7579 പേരാണ്. ഇതിൽ പട്ടികയിൽ ഉൾപ്പെട്ടത് 4794 പേർ മാത്രം. 575 സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്.
ആദ്യഘട്ട അലോട്മെന്റുകളിൽ അപേക്ഷിക്കാൻ കഴിയാത്തവരും അപേക്ഷയിലെ തെറ്റുകൾ കാരണം പ്രവേശനം ലഭിക്കാത്തവരുമാണ് ജൂൺ 28 മുതൽ 30 വരെ പുതുതായി സപ്ലിമെന്ററി പ്രവേശനത്തിന് അപേക്ഷിച്ചത്. ഇതിൽ ജില്ലയിൽ ആകെ 7579 പേർ അപേക്ഷിച്ചു. എന്നാൽ സപ്ലിമെന്ററി പ്രവേശനത്തിന് ലഭ്യമായിരുന്നത് 5369 സീറ്റുകൾ മാത്രമാണ്. ആകെ അപേക്ഷകരിൽ 859 പേർ സമീപ ജില്ലകളിൽ നിന്നുള്ളവരാണ്.
ആകെ അപേക്ഷകരിൽ 7518 പേരുടെ അപേക്ഷകളാണ് യോഗ്യതയുള്ളതായി കണ്ടെത്തിയത്. ഇവരിൽ 4794 പേർക്കാണ് പ്രവേശനം നൽകിയത്. ഇന്നു രാവിലെ 10 മുതൽ 8ന് വൈകിട്ട് 4 വരെയാണ് പ്രവേശനം നേടാനുള്ള സമയം.ജില്ലയിൽ പ്ലസ് വണ്ണിനു ചേർന്ന് പഠിക്കണമെന്ന് ആഗ്രഹിച്ച് ആദ്യഘട്ട അലോട്മെന്റിനായി ഏകജാലകം വഴി അപേക്ഷിച്ചത് 48,238 പേരാണ്. എന്നാൽ സ്കൂൾ തുറന്ന ദിവസത്തെ കണക്കുകൾ പ്രകാരം ആകെ 31,328 വിദ്യാർഥികളാണ് ജില്ലയിൽ സ്കൂളുകളിൽ എത്തിയത്.

