Site icon CTV Online

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസ്; മുഖ്യ പ്രതി പോലീസുകാരന്‍ , കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

NEWSDESK

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി പൊലിസുകാരനെന്ന് കണ്ടെത്തി . കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശി കണ്ണന്‍ തമിഴ്നാട് പൊലിസിലെ സി.പി.ഒയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ അവധിയിലാണ്. അവധി കാലാവധി കഴിഞ്ഞെങ്കിലും കണ്ണന്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. കേസില്‍ അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് പൊലിസ് അറിയിച്ചു.

ആനക്കൊമ്പ് കച്ചവടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെ വനം വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടുക്കി സ്വദേശി ജിഷാദ്, പെരിന്തല്‍മണ്ണ സ്വദേശി അബൂക്ക എന്നിവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ പിടികൂടിയ രണ്ട് ആനക്കൊമ്പുകളും തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്നതാകാമെന്നാണ് സൂചന. കണ്ണന്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ ഭാര്യയുടെ പേരില്‍ ഉള്ളതാണെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മുപ്പതിനാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് സമീപത്ത് നിന്ന് ഒന്നര കോടി വിലവരുന്ന രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്

Exit mobile version