Site icon CTV Online

തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം; കോട്ടയത്ത് പൊലീസുകാരനെ അക്രമി സംഘം കൊലപ്പെടുത്തി

ഏറ്റുമാനൂർ ∙ കാരിത്താസ് ജംക്‌ഷനു സമീപം പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ ഒരു മണിയോടെ കാരിത്താസ് ജം‌ക്‌ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാം പ്രസാദ്. ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വിഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ.എസ്. ഷിജി ഈ സമയം ഇവിടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പൊലീസ് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ നാലുമണിയോടെ മരിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിബിൻ.

Exit mobile version