
newsdesk
കോടഞ്ചേരി∙ ചികിൽസാച്ചെലവിനായി സ്വന്തം കിടപ്പാടം വിറ്റയാൾക്കു മുഴുവൻ പണവും നൽകാതെ പറ്റിച്ചതായി പരാതി. വലിയകൊല്ലി പൊട്ടംകോട് തെക്കേവീട്ടിൽ സാജു ജോൺ, തന്റെ വീടിനും 24 സെന്റിനും നിശ്ചയിച്ച 17 ലക്ഷം രൂപയിൽ നാലു ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂവെന്നാണു പരാതി. വീടും സ്ഥലവും നഷ്ടപ്പെട്ടു ഭാര്യയ്ക്കും സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കൾക്കുമൊപ്പം സഹോദരൻ സൂരജിന്റെ വീട്ടിൽ അഭയം തേടിയ സാജുവിനെ, വിൽപന നടത്തിയ വീട്ടിൽ ഇന്നലെ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വീണ്ടും താമസിപ്പിച്ചു.
കഴിഞ്ഞ ജനുവരി ആറിനാണു വീടും സ്ഥലവും സാജു വിൽപന നടത്തിയത്. 4 ലക്ഷം അഡ്വാൻസായി നൽകി. ആധാരം മാറ്റി റജിസ്റ്റർ ചെയ്തു. കരാർ പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് 14ന് ബാക്കി 13 ലക്ഷം രൂപ നൽകണം. സ്ഥലം വാങ്ങിയ ആൾ അത് ജനുവരി 28നു മറ്റൊരാൾക്ക് മറിച്ചു വിറ്റു. സാജുവിനു ബാക്കി പണം നൽകിയില്ലെന്നാണു പരാതി. തുടർന്നാണു സിപിഎം നെല്ലിപ്പൊയിൽ ലോക്കൽ കമ്മിറ്റി പ്രശ്നത്തിൽ ഇടപെട്ടത്.
ലോക്കൽ സെക്രട്ടറി പി.ജെ.ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ ജോർജുകുട്ടി വിളക്കുന്നേൽ, ചാൾസ് തയ്യിൽ, പുലിക്കയം ബ്രാഞ്ച് സെക്രട്ടറി റോയി കരോട്ടുപാറ തുടങ്ങിയവരുടെ നേതൃത്വത്തിൽ സാജുവിനെ ഇന്നലെ വീട്ടിലേക്കു തിരികെ എത്തിച്ചു.ഗുരുതര രോഗ ബാധിതർ, ബാങ്ക് വായ്പ മുടങ്ങി ജപ്തി നേരിടുന്നവർ തുടങ്ങിയവരെ കണ്ടെത്തി ഭൂമി കച്ചവടം നടത്തി പണം തട്ടുന്ന മാഫിയ സംഘങ്ങൾ മലയോര മേഖലയിൽ വർധിച്ചു വരികയാണെന്നും ഇതിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും നെല്ലിപ്പൊയിൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
