Site icon CTV Online

മനോരമ കൊലപാതകം: സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിട്ടില്ലെന്ന് പൊലീസ്; വീട്ടില്‍ നിന്നും കണ്ടെടുത്തു

Web Desk

തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ സ്വര്‍ണം മോഷണം പോയിട്ടില്ലെന്ന് പൊലീസ്. മോഷണം പോയിയെന്ന് കരുതിയ സ്വര്‍ണം വീട്ടിലെ റഫ്രിജറേറ്ററിന് സമീപത്തു നിന്ന് ലഭിച്ചതായി മനോരമയുടെ ഭര്‍ത്താവ് അറിയിച്ചതായും പൊലീസ് വ്യക്തമാക്കി. സ്വര്‍ണക്കവര്‍ച്ചയ്ക്കിടെ പ്രതി ആദംഅലി മനോരമയെ കൊലപ്പെടുത്തിയെന്നാണ് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്. മനോരമ ധരിച്ചിരുന്ന താലിമാലയും വളയും അടക്കം ആറുപവനോളം സ്വര്‍ണം മോഷണം പോയിട്ടുണ്ടെന്നായിരുന്നു നിഗമനം. കസ്റ്റഡിയിലുള്ള പ്രതി ആദം അലിയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണാഭരണങ്ങള്‍ സംബന്ധിച്ച് കൃത്യമായ ഉത്തരങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സ്വര്‍ണം വീട്ടില്‍ എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നു കണ്ടെത്താനായി വീട്ടില്‍ തിരച്ചില്‍ നടത്താന്‍ പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് നടത്തിയ തിരച്ചിലിലാണ് ഇന്നലെ വൈകീട്ടോടെ, വീട്ടിലെ ഫ്രിഡ്ജിന് പിന്നില്‍ മരുന്നുകളും മറ്റും സൂക്ഷിക്കുന്ന കവറില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ മോഷണമായിരുന്നു പ്രതി ആദം അലി മനോരമയെ കൊലപ്പെടുത്തിയതിന് പിന്നിലെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി വീട്ടിനകത്തുകയറി പരിശോധന നടത്തിയിരുന്നു. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചിരുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്നും പൊലീസ് പറയുന്നു.

Exit mobile version