Site icon CTV Online

‘സഹകരിച്ചാൽ പിതാവിന്റെ ആശുപത്രി ബിൽ അടയ്ക്കാം’: പീഡനപരാതി നൽകി പെൺകുട്ടി;സംഭവം കോഴിക്കോട്ട്

കോഴിക്കോട്∙ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ പീഡനത്തിന് ശ്രമിച്ചയാൾക്കെതിരെ പരാതിയുമായി പെൺകുട്ടി. മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരെ നടക്കാവ് പൊലീസിലാണ് പെൺകുട്ടി പരാതി നൽകിയത്. ആശുപത്രിയിലെ ബിൽ അടയ്ക്കാൻ സഹായിക്കാമെന്നു പറഞ്ഞ് ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്നും ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.

പെൺകുട്ടിയുടെ പിതാവിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചില്ല. വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായം അഭ്യർഥിച്ച് ഒരു വിഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിൽ എത്തിയതെന്ന് പരാതിയിൽ പറയുന്നു.

പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകി. മടങ്ങുമ്പോൾ, വയനാട്ടിൽ പോയി മുറിയെടുക്കാമെന്നും കൂടുതൽ അടുത്താൽ ഇനിയും സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ സ്പർ‌ശിച്ചെന്നും പരാതിയിലുണ്ട്. ആശുപത്രിയിൽ തിരിച്ചെത്തിച്ച ശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു. പെൺകുട്ടി എതിർത്തതോടെ, പണം നൽകാൻ സാധിക്കില്ലെന്ന് ഇയാൾ പറഞ്ഞു. ഇയാൾ അയച്ച അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്.

ഇതിനിടെ, സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിൽ ഉൾപ്പെടെയുള്ളവരുടെ േനതൃത്വത്തിൽ ആശുപത്രിയിൽ പണം അടച്ചശേഷം പെൺകുട്ടിയുടെ പിതാവിനെ ഡിസ്ചാർജ് ചെയ്തു. ഇവർക്കു പുതിയ വാടക വീടും ഏർപ്പാടാക്കിയ‌ിട്ടുണ്ട്.

Exit mobile version