
newsdesk
കോഴിക്കോട് ∙ കൊടുവള്ളി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇത്തവണ മത്സരിച്ച വിവാദ വ്യവസായി കാരാട്ട് ഫൈസൽ പരാജയപ്പെട്ടു. കൊടുവള്ളി നഗരസഭയിലെ 24ാം വാർഡായ സൗത്ത് കൊടുവള്ളിയിൽ മുസ്‌ലിം ലീഗിന്റെ പി.പി.മൊയ്തീൻകുട്ടിയാണ് കാരാട്ട് ഫൈസലിനെ 148 വോട്ടിന് പരാജയപ്പെടുത്തിയത്. മൊയ്തീൻകുട്ടി 608 വോട്ടും കാരാട്ട് ഫൈസൽ 460 വോട്ടും നേടി. മൂന്നാം സ്ഥാനത്ത് ബിജെപിയുടെ സതീശന് 18 വോട്ട് നേടി. സ്വതന്ത്രനായി മത്സരിച്ച പി.സി.മൊയ്തീൻകുട്ടി 18 വോട്ടും ഫൈസൽ പുറായിൽ ഒരു വോട്ടും നേടി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുകയും സംശയനിഴലിലാകുകയും ചെയ്ത ഫൈസലിനെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പ്രതി ചേർത്തിരുന്നു. കോടതിയുടെ തുടര്‍ന്നുള്ള വിധികളിലാണ് ഫൈസലിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. വിവാദങ്ങളിലേക്ക് പേരു വലിച്ചിഴക്കപ്പെട്ടതിനാല്‍ ഫൈസലിനെ 2020 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നില്ല. പിന്നാലെ കൊടുവള്ളി ചുണ്ടപ്പുറം ഡിവിഷനിൽ സ്വതന്ത്രനായാണ് ഫൈസൽ മത്സരിച്ചത്.
ആ തിരഞ്ഞെടുപ്പിൽ ഫൈസൽ വിജയിച്ചത് വലിയ വാർത്തയായിരുന്നു. അന്നു തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് പിന്തുണച്ച ഐഎന്‍എല്‍ സ്ഥാനാര്‍ഥിയും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി.റഷീദ് ഒരു വോട്ടുപോലും കിട്ടാതെ പരാജയപ്പെട്ടതാണ് വാർത്തയായത്. ഇതിനു പിന്നാലെ ചുണ്ടപ്പുറംം ഡിവിഷൻ ഉൾപ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇത്തവണ അത്തരം നിലപാടുകളിലേക്ക് കടക്കാതെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഫൈസലിനെ നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു.
