Site icon CTV Online

പനി ബാധിച്ച പതിനൊന്നുകാരിയുടെ മരണത്തിൽ പിതാവും മന്ത്രവാദിയും അറസ്റ്റിൽ

Web Desk

പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സ നടത്താതെ കുട്ടിക്കു മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവര്‍ക്കുമെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. പൊലീസില്‍നിന്നും ജില്ലാ കലക്ടറില്‍നിന്നും റിപ്പോര്‍ട്ട് തേടിയതായി കമ്മിഷന്‍ അറയിച്ചു.

മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്‍ സത്താര്‍, മന്ത്രവാദം നടത്തിയ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കൂടി നേരത്തെ സമാന സാഹചര്യത്തില്‍ മരിച്ചതായ വിവരം പുറത്തുവന്നിട്ടുണ്ട്. ഇതും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.”കണ്ണൂര്‍ സിറ്റി ഞാലുവയലില്‍ എംസി അബ്ദുല്‍ സത്താറിന്റെയും സാബിറയുടെയും മകള്‍ ഫാത്തിമ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പനി പിടിച്ച് അവശനിലയിലായ കുട്ടിയെ നിര്‍ബന്ധിച്ച് മന്ത്രവാദ ചികിത്സയില്‍ പങ്കെടുപ്പിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചികിത്സയുടെ ഭാഗമായി കുട്ടിയെ മര്‍ദിച്ചെന്നും അവര്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് കുട്ടിയുടെ മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Exit mobile version