newsdesk
അഴിയൂര്‍: കണ്ണൂര്‍ കണ്ണപുരം പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികയായിരുന്ന അഴിയൂര്‍ സ്വദേശി മരിച്ചു. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് അമ്പലത്തിന് സമീപം എളമ്പാളി മണപ്പാട്ടില്‍ ബിന്ദു (45) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബിന്ദുവിന്റെ ഭര്‍ത്താവ് ഇ.എം.പദ്മരാജന്‍, മകള്‍ ഉത്തര എന്നിവര്‍ക്കും പരിക്കേറ്റു. ഉത്തരയെ ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കലും അവിടെ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറോടിച്ചിരുന്ന പദ്മരാജനെ കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന 20ഓളം പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച വൈകു ന്നേരം ആറരയോടെയായിരുന്നു സംഭവം.
പദ്മരാജനും കുടുംബവും പയ്യന്നൂരില്‍ ഡോക്ടറെ കണ്ട് തിരിച്ചുവരികയായിരുന്നു. ബസ് കണ്ണൂര്‍ ഭാഗത്തുനിന്ന് പഴയങ്ങാടി-പുതിയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്നു. കാർ പൂർണമായും ബസിന്റെ മുൻഭാഗത്തേക്ക് കയറിയിരുന്നു. നാട്ടുകാരും കണ്ണപുരം പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
ബിന്ദുവിനെ ചെറുകുന്ന് സെയ്ന്റ് മാര്‍ട്ടിന്‍ ഡി പോറസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. റിട്ട. ജല അതോറിറ്റി ജീവനക്കാരനാണ് പദ്മനാഭന്‍. . മകന്‍: ആദര്‍ശ്.