Site icon CTV Online

ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റിന് ചെലവേറും

പോസ്റ്റ് ഓഫീസ് സേവനമായ സ്പീഡ് പോസ്റ്റിന് ഒക്ടോബർ ഒന്നുമുതൽ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകൾ രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റായി അയയ്‌ക്കാൻ ഒന്നു മുതൽ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും. നിലവിൽ ഇത് 18 ശതമാനം ചരക്ക് സേവന നികുതിയടക്കം 41.30 രൂപ മതിയായിരുന്നു.

ഉരുപ്പടി ബുക്ക് ചെയ്യുന്ന തപാൽ ഓഫീസ് പരിധിയിൽത്തന്നെ വിതരണം ചെയ്യുന്ന 50 ഗ്രാം വരെ തൂക്കമുള്ള സ്പീഡ് പോസ്റ്റ് ഉരുപ്പടിക്ക് 22.42 രൂപ നൽകണം. നിലവിൽ 18 രൂപയായിരുന്നു. 50 ഗ്രാമിന് മുകളിൽ തുക്കമുള്ള ഉരുപ്പടികൾ 200 കിലോമീറ്റർ വരെ ഒരേ തുക മതി.

201 മുതൽ 500 കിലോമീറ്ററും 501 മുതൽ 1000 വരെയും 1001 മുതൽ 2000 വരെയും 2000 കിലോമീറ്ററിന് മുകളിൽ ഒറ്റ സ്ലാബിലുമാണ് താരിഫ് കണക്കുകൂട്ടുക. മർച്ചൻഡൈസ് വിഭാഗത്തിൽപ്പെടുന്നതാണെങ്കിൽ 500 ഗ്രാമിൽ കുറവാണെങ്കിലും സ്പീഡ് പാഴ്സൽ വിഭാഗത്തിൽപ്പെടും. 35 സെന്‍റിമീറ്റർ നീളം, 27 സെന്‍റിമീറ്റർ വീതി, രണ്ട് സെന്‍റമീറ്റർ ഘനത്തിലധികമുള്ളവ രേഖകളാണെങ്കിലും സ്പീഡ് പാഴ്സൽ വിഭാഗമായി കണക്കാക്കും.

ഒക്ടോബർ ഒന്നുമുതൽ നിലവിലുള്ള രജിസ്ട്രേഡ് പോസ്റ്റ് സ്പീഡ് പോസ്റ്റിൽ ലയിക്കും. ഇതോടെ പൊതുജനങ്ങൾക്ക് സ്പീഡ് പോസ്റ്റ് സേവനം മാത്രമേ ലഭിക്കുകയുള്ളൂ. രജിസ്ട്രേഡ് പാഴ്സലുകളും (ആർപി) സ്പീഡ് പോസ്റ്റ് പാഴ്സലുകളായി മാറും. 500 ഗ്രാം തൂക്കമുള്ള രേഖകളാണ് സ്പീഡ് പോസ്റ്റായി പരിഗണിക്കുക. 500 ഗ്രാമിലധികമുള്ളവ, രേഖകളാണെങ്കിലും സ്പീഡ് പോസ്റ്റ് പാഴ്സലായി പരിഗണിക്കും. ഇതിന് താരിഫ് വർധന ബാധകമല്ല.

Exit mobile version