
newsdesk
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സം മൂലം ഇന്ത്യയിൽ എൽ.പി.ജി (LPG) സിലിണ്ടറുകളുടെ അളവ് കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു . വിതരണ ശൃംഖലയിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിലും സിലിണ്ടറുകളുടെ നിലവിലെ തൂക്കത്തിൽ മാറ്റം വരുത്തില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ആകെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ ഭൂരിഭാഗവും എത്തുന്നത് യുദ്ധം രൂക്ഷമായ ഹോർമുസ് കടലിടുക്ക് വഴിയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹോർമുസ് വഴി എത്തുന്ന കപ്പലുകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. നിലവിൽ ഇന്ത്യൻ തീരത്തേക്ക് പുതിയ കപ്പലുകളൊന്നും വരുന്നില്ലെന്നതും ഒരു ദിവസത്തെ ഉപഭോഗത്തിനുള്ള ഇന്ധനം മാത്രമേ കഴിഞ്ഞ ആഴ്ച എത്തിയുള്ളൂ എന്നതും ആശങ്ക വർധിപ്പിച്ചിരുന്നു.
പാചകവാതക ക്ഷാമം ഒഴിവാക്കാൻ എൽ.പി.ജി വിതരണം നിലവിൽ ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കുള്ള വിതരണത്തിൽ നിയന്ത്രണങ്ങളുണ്ട്. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം, ഗ്യാസ് കരുതൽ ശേഖരം ഉണ്ടെന്നും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ ആവർത്തിച്ചു. സിലിണ്ടറുകളുടെ അളവ് കുറയ്ക്കുമെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
