Site icon CTV Online

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ മൂന്ന് റഫേൽ വിമാനങ്ങൾ കൂടി

Web Desk

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ മൂന്ന് റഫേൽ വിമാനങ്ങൾ കൂടി രാജ്യത്തെത്തി. പശ്ചിമ ബംഗാളിലെ ഹസിമാര എയിർബേസിൽ ഇന്ത്യൻ വ്യോമ സേനയുടെ രണ്ടാം സ്‌ക്വാഡ്രന്റെ ഭാഗമായിട്ടാകും യുദ്ധവിമാനങ്ങൾ പ്രവർത്തിക്കുക. ഫ്രാൻസിൽ നിന്നും നിർത്താതെ 8000 കിലോമീറ്റർ പറന്നാണ് യുദ്ധവിമാനങ്ങൾ രാജ്യത്തെത്തിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സഹായത്തോടെ വായുവിൽ നിന്നുകൊണ്ട് തന്നെ ഇന്ധനം നിറയ്ക്കുകയും ചെയ്തു. നിലവിൽ 24 റഫേൽ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉള്ളത്.റഫേൽ വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രൺ അംബാലയിലെ എയർ ഫോഴ്‌സ് സ്‌റ്റേഷൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഒരു സ്‌ക്വാഡ്രണിൽ 18 യുദ്ധവിമാനങ്ങളാണ് ഉള്ളത്.

2016 സെപ്റ്റംബറിലാണ് ഇന്ത്യ റഫേൽ വിമാനങ്ങൾക്കായി ഫ്രാൻസുമായി കരാറിൽ ഏർപ്പെട്ടത്. 58,000 കോടിയുടെ മുതൽമുടക്കിൽ 36 വിമാനങ്ങൾ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ബാക്കിയുള്ള വിമാനങ്ങൾ അധികം വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം.

Exit mobile version