Site icon CTV Online

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Web Desk

പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് മേധാവിയും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് നിര്‍ദേശം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി. സിഗ്നല്‍ തെറ്റിച്ചത് കൂടാതെ ബസ് നിര്‍ത്താതെ പോയെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മയാണ് ഇന്നലെ ബസിടിച്ച് മരിച്ചത്. 80 വയസായിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞിരുന്നു. സംഭവം അറിഞ്ഞില്ലെന്നായിരുന്നു ഡ്രൈവറുടെ വാദം.
കണ്ണന്നൂര്‍ ദേശീയപാതയില്‍ ബുധനാഴ്ച്ച രാവിലെ 9.15നാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലേക്ക് പോകുംവഴി റോഡുമുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തോലന്നൂരില്‍ നിന്നും വരുകയായിരുന്ന ബസ് ചെല്ലമ്മയെ ഇടിക്കുകയായിരുന്നു. വയോധികയുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി.ചെല്ലമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചെല്ലമ്മയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ബസിനെ നാട്ടുകാര്‍ തടഞ്ഞിട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Exit mobile version