Site icon CTV Online

മണിപ്പൂർ സംഘർഷം; സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് ജനക്കൂട്ടം മന്ത്രിയുടെ വീട് തകർത്തു

WebDesk

മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ നിന്നും പ്രദേശവാസികളെ സംരക്ഷിക്കാനുള്ള നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് മന്ത്രിയുടെ വീട് ജനക്കൂട്ടം തകർത്തു. മുതിർന്ന ബിജെപി നേതാവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ ഗോവിന്ദാസ് കോന്തൗജമിൻ്റെ വീടാണ് ഒരു കൂട്ടം ജനങ്ങൾ തകർത്ത്. നിങ്‌തൗഖോങ് ബസാർ പ്രദേശത്തെ വീട് ആക്രമിക്കപ്പെടുമ്പോൾ മന്ത്രിയും കുടുംബാംഗങ്ങളും അവിടെ ഉണ്ടായിരുന്നില്ല.
ഭൂരിഭാഗം സ്ത്രീകളുമടങ്ങുന്ന നൂറോളം പേർ വരുന്ന ഒരു സംഘം മന്ത്രിയുടെ വസതിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും, വീടിൻ്റ ഗേറ്റും ജനലുകളും ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ജിരിബാം ജില്ലകളിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇളവുകളില്ലാതെ കർഫ്യൂ ഏർപ്പെടുത്തി.
മെയ് 3 ന് മണിപ്പൂരിൽ ആരംഭിച്ച സംഘർഷത്തിൽ 71 പേർ കൊല്ലപ്പെടുകയും 35,000 പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ശേഷം ഒരു മന്ത്രിയുടെ വീട് നശിപ്പിക്കപ്പെട്ടതിന്റെ ആദ്യ സംഭവമാണിത്. അതേ സമയം മണിപ്പൂരിൽ, ബുധനാഴ്ച വീണ്ടും പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. ബിഷ്ണുപുരിൽ 24 കാരനായ ടെയ്ജാം ചന്ദ്രമണിയാണ് ബുധനാഴ്ച മരിച്ചത്.പ്രദേശത്തെ സ്ഥിതിഗതികളറിയാൻ അഭയാർഥിക്യാമ്പിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇയാൾക്ക് വെടിയേറ്റത്.

Exit mobile version