
newsdesk
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്‌ടി)യിൽ നിലവിലുള്ള 12, 28 സ്ലാബുകൾ ഒഴിവാക്കി ബഹുഭൂരിപക്ഷം സാധനങ്ങളെയും സേവനങ്ങളെയും 5, 18 സ്ലാബിലേക്കുമാറ്റി. ഇതോടെ 175 ഉത്‌പന്നങ്ങളുടെ വിലകുറയും. വ്യക്തിഗത ആരോഗ്യ-ലൈഫ് ഇൻഷുറൻസുകൾക്ക് നികുതിയില്ല. നേരത്തേ 18 ശതമാനമായിരുന്നു. പുകയില, ആഡംബരവസ്തുക്കൾ എന്നിവയുടെ നികുതി 40 ശതമാനമാക്കി. ഇടത്തരം കാറുകൾ, ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ നികുതി 28-ൽനിന്ന് 18 ശതമാനമായി. ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഇന്ത്യൻ റൊട്ടി വിഭവങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കി. 18 ശതമാനം നികുതിയുണ്ടായിരുന്ന 33 ജീവൻരക്ഷാമരുന്നുകളുടെ നികുതി ഒഴിവാക്കി.
സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ എന്നിവയുടെ നികുതി 28-ൽനിന്ന് 18 ശതമാനമാക്കി. 1200 സിസിയിൽ താഴെയുള്ള പെേട്രാൾകാറുകളുടെയും 1500 സിസിയിൽതാഴെയുള്ള ഡീസൽ കാറുകളുടെയും നികുതി 28-ൽനിന്ന് 18 ശതമാനമാക്കി. അതിനുമുകളിലുള്ള കാറുകൾക്ക് 40 ശതമാനമാണ് നികുതി. 350 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ ജിഎസ്‌ടിയും 28-ൽനിന്ന് 18 ശതമാനമാക്കി. ചരക്കുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയത് അവശ്യസാധനങ്ങളുടെ വിലകുറയാൻ വഴിയൊരുക്കും
കൃഷി, ആരോഗ്യം, ടെക്സ്റ്റൈൽസ്, വളം, ഓട്ടോമോട്ടീവ്, ഇൻഷുറൻസ് എന്നിങ്ങനെ എട്ടോളം മേഖലകൾക്ക് ഗുണമാകും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ പരിഷ്കരണം ചർച്ചചെയ്യുന്നതിനുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. ഇപ്പോൾ 12, 28 നികുതിസ്ലാബിലുള്ള 90 ശതമാനം വസ്തുക്കളും യഥാക്രമം 5, 18 സ്ലാബിലേക്കുവരുമെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. നിലവിൽ 5, 12, 18, 28 ശതമാനം എന്നീ നാലുനിരക്കാണുള്ളത്. പുതിയനിരക്കുകൾ സെപ്‌റ്റംബർ 22 മുതൽ നിലവിൽവരും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആഡംബര ഉത്‌പന്നങ്ങളുടെ നികുതി 40 ശതമാനമാക്കുന്നതോടെ 45,000 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
