Site icon CTV Online

മെഡിചാലിയം ഫിഷ് ലാൻഡിങ് സെന്ററിൽ വൻ തീപിടിത്തം; ഇരുപതോളം ഷെഡുകൾ കത്തിനശിച്ചു

കടലുണ്ടി ∙ ചാലിയം ഫിഷ് ലാൻഡിങ് സെന്ററിലുണ്ടായ വൻ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഇരുപതോളം ഷെഡുകൾ, എൻജിൻ റിപ്പയറിങ് വർക് ഷോപ്പ്, വള്ളങ്ങളുടെ 12 എൻജിനുകൾ, മത്സ്യം സൂക്ഷിക്കുന്ന ആയിരത്തോളം പ്ലാസ്റ്റിക് പെട്ടികൾ, അനുബന്ധ തൊഴിലാളികളുടെ ഉപകരണങ്ങൾ എന്നിവ കത്തിച്ചാമ്പലായി.

രാത്രി 8.20ന് ആണു മത്സ്യബന്ധന കേന്ദ്രത്തിലെ ഷെഡുകളിൽ തീ പടർന്നത്. മേൽക്കൂര ഓല മേഞ്ഞതും പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചതുമായ ഷെഡുകൾ പെട്ടെന്ന് ആളിക്കത്തി. ഇതിനിടെ ഒരു ഷെഡിൽ സൂക്ഷിച്ച മണ്ണെണ്ണയിൽ തീ വ്യാപിച്ചതോടെ വലിയ ശബ്ദത്തിൽ ആളിക്കത്തി.

ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചതോടെ പരിഭ്രാന്തരായ ജനം നാലുപാടും ചിതറിയോടി. ഒന്നര മണിക്കൂറോളം നേരം വലിയ ഉയരത്തിൽ തീ കത്തിക്കൊണ്ടിരുന്നു. സമീപത്തെ മരങ്ങളും കത്തിച്ചാമ്പലായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

സാൻഡ് ബാങ്ക്സിൽ വൈകിട്ട് സന്ദർശകർക്ക് പ്രവേശനമില്ല
മത്സ്യത്തൊഴിലാളികൾ ഉടൻ സമീപത്തെ ഷെഡുകളിൽ നിന്നു കഴിയുന്നത്ര ഉപകരണങ്ങൾ പുറത്തെടുത്തു സുരക്ഷിതമാക്കി. വിവരം മീഞ്ചന്ത അഗ്നിരക്ഷാ സേനയെ അറിയിച്ചു.

സ്റ്റേഷൻ ഓഫിസർ എം.കെ.പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ മീഞ്ചന്ത, ബീച്ച്, താനൂർ നിലയങ്ങളിൽ നിന്നായി 6 യൂണിറ്റ് എത്തി 2 മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.

കെഎസ്ഇബി സെക്‌ഷൻ അധികൃതർ എത്തി മേഖലയിൽ വൈദ്യുതി വിഛേദിച്ചു. തീപിടിത്തം അറിഞ്ഞു വൻ ജനക്കൂട്ടം ചാലിയത്ത് എത്തിയിരുന്നു. ബേപ്പൂർ ഇൻസ്പെക്ടർ ആർ.ജയകൃഷ്ണൻ, തീരദേശ ഇൻസ്പെക്ടർ ടി.വി.പ്രതീഷ്, എസ്ഐമാരായ കെ.ശുഹൈബ്, പി.ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും എത്തി.

Exit mobile version