Site icon CTV Online

ജയസൂര്യ, മണിയൻപിള്ള രാജു, മുകേഷ്, ഇടവേള ബാബു; ഗുരുതര ലൈംഗിക ആരോപണം, നടിയുടെ വെളിപ്പെടുത്തൽ ;വിവാദങ്ങൾ ആളിക്കത്തുന്നു; ‘അമ്മ’ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചു

കൊച്ചി: മലയാള സിനിമയിലെ നടന്മാർക്കെതിരെയും സാങ്കേതികപ്രവർത്തകർക്കെതിരെയും ലൈംഗിക ആരോപണവുമായി നടി മിനു മുനീർ. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, മുകേഷ് എന്നിവർ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് മിനു സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചാണ് ജയസൂര്യ മോശമായി പെരുമാറിയതെന്ന് മിനു വെളിപ്പെടുത്തി.
‘പുറകിലൂടെ വന്ന ജയസൂര്യ കെട്ടിപ്പിടിച്ച് ചുംബിച്ചു, തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് വിളിച്ചു’; നടിയുടെ വെളിപ്പെടുത്തൽ

അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ഇടവേള ബാബു മോശമായി പെരുമാറിതെന്ന് നടി പറയുന്നു. സിനിമ സെറ്റിൽവച്ച് നടൻ മുകേഷ് മോശമായി പെരുമാറിയതെന്നും മീനു പറയുന്നു. ‘മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്ന് മലയാള സിനിമയിൽ എനിക്ക് നേരിടേണ്ടി വന്ന ശാരീരികവും വാക്കാലുള്ളതുമായ പീഡനങ്ങളുടെ ഒരു പരമ്പര തുറന്നുപറയാനാണ് ഞാൻ എഴുതുന്നത്.2013ൽ, ഒരു പ്രോജക്ടിൽ ജോലി ചെയ്യുന്നതിനിടയിൽ ഈ വ്യക്തികളിൽ നിന്ന് ശാരീരികമായും വാക്കാലുള്ളതുമായ അധിക്ഷേപത്തിനും വിധേയയായി. സിനിമയിൽ തുടർന്നും അഭിയിക്കാൻ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു’- നടി വ്യക്തമാക്കി.’തൽഫലമായി സിനിമ മേഖലയിൽ നിന്ന് മാറി നിൽക്കേണ്ടതായി വന്നു. ശേഷം ചെന്നൈയിലേക്ക് താമസം മാറി. ശാരീരികമായും മാനിസികമായും ഉണ്ടായ ആഘാതത്തിൽ നീതി തേടാൻ ഒരുങ്ങുകയാണ്, അവരുടെ ഹീനമായ പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാൻ ഞാൻ നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു’- നടി ഫേസ്ബുക്കിൽ കുറിച്ചു. താരങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് നടി ഫേസ്ബുക്കിൽ ഈ പോസ്റ്റ് പങ്കുവച്ചത്.
അതേസമയം മലയാള സിനിമയുടെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോ​ഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനിരുന്നതാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. കൂടാതെ ഓരോദിവസവും ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കണം. സംഘടനയുടെ മുന്നോട്ട് പോക്ക് തുടങ്ങിയവയെ കുറിച്ച് പറയേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനുള്ള യോഗമാണ് പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ മാറ്റിവച്ചത്. നിലവില്‍ ബാബു രാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി കൂടിയാണ് ബാബു രാജ്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം.

Exit mobile version