
newsdesk
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ മണിക്കൂറുകളായി വൈദ്യുതി നിലച്ചു. ഇതോടെ ആശുപത്രിയിലെ ചികിത്സയും കുത്തിവെപ്പുകളും മൊബൈൽ വെട്ടത്തിലാണ് നടത്തി വരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ആശുപത്രിയുടെ പ്രധാന ബ്ലോക്ക് ആയ കാഷ്വാലിറ്റി കെട്ടിടത്തിൽ വൈദ്യുതി നിലച്ചത്.
ചികിത്സയും രോഗികൾക്കുള്ള കുത്തിവെപ്പുകളും മൊബൈൽ വെട്ടത്തിലും എമർജനി വെളിച്ചത്തിന്റെ സഹായത്തോടെയാണ്. ഇതോടെ പ്രതിഷേധവുമായി രോഗികളും എത്തി. ഇരുട്ടിൽ മരുന്ന് മാറി കുത്തിവെയ്പ് നടത്തിയാൽ ആര് ഉത്തരവാദിത്തം പറയും എന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം, ആശുപത്രിയിൽ ജനറേറ്റർ ഉണ്ടെങ്കിലും പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. ആശുപത്രി ഇരുട്ടിലായതോടെ പ്രവർത്തനവും മന്ദഗതിയിലാണ്. നൂറു കണക്കിന് രോഗികളാണ് കാത്തിരിക്കുന്നത്. പേ വിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുക്കാൻ വന്നവരും ഇക്കൂട്ടത്തിലുണ്ട്. മരുന്ന് മാറിപോകുമോ എന്ന ആശങ്കയാണ് രോഗികൾ പങ്കുവെയ്ക്കുന്നത്. കൂടാതെ രക്ത പരിശോധനയ്ക്ക് നൽകിയവരുടെയും കാത്തിരിപ്പ് നീളുകയാണ്. വൈദ്യുതി ഇല്ലാത്തതിനാൽ പരിശോധന ഫലം ലഭിക്കുന്നതിന് പ്രിന്റ് എടുക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടായി.
