Site icon CTV Online

ഉപതിരഞ്ഞെടുപ്പ്; തിരുവമ്പാടിയിൽ 66.39% പോളിംഗ്

തിരുവമ്പാടി : തിരുവമ്പാടി നിയോജക മണ്ഡലത്തിൽ 66.39 ശതമാനം പോളിംഗ്. ആകെയുള്ള 1,84,808 വോട്ടർമാരിൽ 1,22,705 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ത്രീകളിൽ 68.34 ശതമാനം പേരും പുരുഷന്മാരിൽ 64.40 ശതമാനം പേരും വോട്ടർ പട്ടികയിൽ പേരുള്ള മൂന്ന് ട്രാൻസ്ജൻഡർ വ്യക്തികളിൽ ഒരാളും വോട്ട് ചെയ്തു. ഏപ്രിൽ 26 ന് നടന്ന തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ 73.37 ശതമാനമായിരുന്നു പോളിംഗ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 81.26 ശതമാനം പേർ.

രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. 10.30 ആയപ്പോൾ 21 ശതമാനം പിന്നിട്ടു. ഉച്ചയോടെ 40 % കടന്ന പോളിംഗ് വൈകിട്ട് 3.30 ആയപ്പോഴേക്കും 50 ശതമാനമായി. വൈകിട്ട് ആറു മണിയോടെ മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് പൂർത്തിയായി.

സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പിനായി എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എല്ലാ ബൂത്തുകളിലെയും വോട്ടെടുപ്പ് നടപടിക്രമങ്ങൾ വെബ് കാസ്റ്റിംഗ് വഴി നിരീക്ഷിക്കുന്നതിനായി ജില്ല കൺട്രോൾ റൂം കോഴിക്കോട് കളക്ടറേറ്റിൽ പ്രവർത്തിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ശീതൾ ജി മോഹൻ എന്നിവർ നടപടിക്രമങ്ങൾ നിരീക്ഷിച്ച്നിർദ്ദേശങ്ങൾ നൽകി. ശക്തമായ സുരക്ഷാ സന്നാഹമായിരുന്നു വോട്ടെടുപ്പിനായി ഒരുക്കിയത്. കൂടത്തായി സെന്റ് മേരീസ് എൽ.പി.എസിൽ അസി. റിട്ടേണിംഗ് ഓഫീസർ കെ .എൻ. ബിന്ദുവിന്റെ നിയന്ത്രണത്തിൽ കൺട്രോൾ റൂം പ്രവർത്തിച്ചു.

വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ 24 മണിക്കൂറും നീരിക്ഷിക്കാൻ ഗസറ്റഡ് ഓഫീസർമാരെ നിയോഗിച്ചു. സി.എ.പി.എഫ്, സ്റ്റേറ്റ് ആംഡ് പൊലീസ്, കേരള പൊലീസ് സേനകൾ ചേർന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഉപവരണാധികാരി എല്ലാദിവസവും സ്‌ട്രോംഗ് റൂം പരിശോധിക്കും.

Exit mobile version