Site icon CTV Online

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; പ്രതിക്ക് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് പൊലീസ്

WebDesk

ഷൊര്‍ണൂരില്‍ പ്രാദേശിക സഹായം കിട്ടിയതിന് പിന്നില്‍ ഈ സംഘടനയ്ക്ക് ബന്ധമുണ്ടോയെന്നാണ് അന്വേഷണം. ഷൊര്‍ണൂരില്‍ ഷാരൂഖ് സഞ്ചരിച്ച സ്ഥലങ്ങളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് വിവര ശേഖരണം നടത്തും. ഷാരൂഖിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ഇന്ന് ലഭിക്കും. കേസില്‍ ഫോണ്‍കോള്‍ വിവരങ്ങള്‍ നിര്‍ണ്ണായകമാണ്.
അതേസമയം എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രതി പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പിലെത്തിച്ചു ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ആക്രമണത്തിന് പിന്നിൽ മറ്റാരുമില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഷാരൂഖ് സെയ്ഫി. ഇത് അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. ഷൊർണൂരിലും ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാനും പ്രതിക്ക് ആരുടെയോ സഹായം കിട്ടിയിട്ടുണ്ടെന്ന നിഗമനത്തിൽ ആണ് അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം പ്രതി ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പ്രതിയുടെ രക്തസാമ്പിളുകൾ മെഡിക്കൽ സംഘം ശേഖരിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. അതിനാൽ, തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുകയാണ് അന്വേഷണസംഘം. ആക്രമണം നടന്ന എലത്തൂർ, കണ്ണൂർ, ഷൊർണൂർ തുടങ്ങി പ്രധാനമായും മൂന്ന് സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്. മൂന്ന് ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടത്തുകയെന്നാണ് വിവരം.

Exit mobile version