Site icon CTV Online

എലത്തൂരിൽ ട്രെയിനിൽ തീവച്ച സംഭവം; പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്

WebDesk

എലത്തൂരിൽ ട്രെയിനിൽ തീവച്ച കേസിൽ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. ട്രെയിനിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി റാസിഖിന്റ സഹായത്തോടെയാണ് ചിത്രം വരച്ചത്.
അതേസമയം, സംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയാണെന്ന് പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകും. സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണും.
അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ച ചെയ്ത് തീരുമാനിക്കും. പ്രതിയിലേക്കെത്താൻ കഴിയുന്ന നിർണായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. സമഗ്രമായ അന്വേഷണമുണ്ടാകും. ഡിജിപി ഇന്ന് തന്നെ കണ്ണൂരിലെത്തും. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ചെറുപ്പക്കാരന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
ചുവന്ന ഷർട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ബാഗും മൊബൈൽ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു. ട്രെയിനിലെ ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി പുറത്തിറങ്ങി ഫോൺ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അൽപസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും പ്രതി ബൈക്കിൽ കയറി രക്ഷപെടുകയുമാണ് ചെയ്തതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.
ആക്രമണത്തിന് ശേഷം 11.26നാണ് പ്രതി ഫോൺ വിളിക്കാൻ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. ഇതിന് ശേഷം ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രതി രക്ഷപെടുന്നുമുണ്ട്.

Exit mobile version