Site icon CTV Online

ക്രൈംബ്രാഞ്ചിന് പിന്നാലെ കെ സുധാകരനെതിരെ അന്വേഷണം തുടങ്ങി ഇഡിയും

WebDesk

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. മോന്‍സന്റെ മുന്‍ ജീവനക്കാരുടെ രഹസ്യമൊഴി ഇ ഡി രേഖപ്പെടുത്തി. കെ.സുധാകരനെതിരായ നിര്‍ണ്ണായക തെളിവുകള്‍ മൊഴിയിലുണ്ടെന്ന് സൂചന. മോന്‍സന്റ മുന്‍ജീവനക്കാരായ ജോഷി, ജയിസണ്‍, അജിത്ത് എന്നിവരുടെ രഹസ്യമൊഴിയാണ് ഇ.ഡി. രേഖപ്പെടുത്തിയത്. സുധാകരനും മോന്‍സന്‍ മാവുങ്കലും ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്‍ ജീവനക്കാരുടെ രഹസ്യമൊഴി ഇ ഡി രേഖപ്പെടുത്തിയത്. മൂവരും നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. സുധാകരനെതിരായ ചില നിര്‍ണ്ണായക വിവരങ്ങള്‍ രഹസ്യമൊഴിയില്‍ വ്യക്തമായതേടെയായിരുന്നു ക്രൈംബ്രാഞ്ച് സുധാകരനെ രണ്ടാം പ്രതിയാക്കിയത്. പത്ത് ലക്ഷം രൂപ മോന്‍സണ്‍ മാവുങ്കല്‍ സുധാകരന് കൈമാറുന്നത് താന്‍ കണ്ടുവെന്ന മുന്‍ ഡ്രൈവര്‍ അജിത്തിന്റെ മൊഴി ക്രൈംബ്രാഞ്ച് കേസ്സില്‍ നിര്‍ണ്ണായകമായി.
സമാന രീതിയില്‍ കെ.സുധാകരനെതിരായ നിര്‍ണ്ണായക തെളിവുകള്‍ ഇവര്‍ ഇ ഡി ക്ക് നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന. സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി പ്രാഥമികമായി പരിശോധിക്കുന്നത്. അന്വേഷണം ആദ്യഘട്ടം പിന്നിടുന്നതോടെ സുധാകരനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള രണ്ടാം ഘട്ടത്തിലേക്ക് ഇ ഡി കടക്കും.

Exit mobile version