Site icon CTV Online

412 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; കേരളത്തില്‍ 11 കേന്ദ്രങ്ങള്‍ പൂട്ടും

Web Desk

രാജ്യത്തെ 412 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൂന്നുഘട്ടങ്ങളിലായാണ് പൂട്ടുന്നത്. കേരളത്തിലെ 11 കേന്ദ്രങ്ങളും പൂട്ടുന്നവയില്‍ ഉള്‍പ്പെടും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദര്‍ശന്‍ കേന്ദ്രം മാത്രമാകും സംസ്ഥാനത്തുണ്ടാവുക.

കാഞ്ഞങ്ങാട്, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകള്‍ക്ക് അടുത്ത മാസം 31-ഓടെ താഴുവീഴും. അട്ടപ്പാടി, കല്പറ്റ, ഷൊര്‍ണൂര്‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാര്‍ച്ച് 31-നും പൂട്ടും.പൂട്ടുന്നവയില്‍ മൂന്നെണ്ണം ഹൈപവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളുമാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണം പറഞ്ഞാണ് ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ പൂട്ടുന്നത്. അനലോഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിലേ സ്റ്റേഷനുകള്‍ക്കൊപ്പം ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറുന്ന 109 കേന്ദ്രങ്ങളും പൂട്ടുന്നതില്‍ ഉള്‍പ്പെടും.

ജമ്മു കശ്മീര്‍, ലഡാക്ക്, സിക്കിം, ആന്റമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള 54 കേന്ദ്രങ്ങള്‍ തത്കാലം നിലനിര്‍ത്തും. വടക്കുകിഴക്കന്‍ മേഖലകളിലെ 43 അനലോഗ് റിലേ കേന്ദ്രങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന 109 റിലേ കേന്ദ്രങ്ങളും അടുത്ത മാര്‍ച്ച് 31 വരെ ഒറ്റ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കും. സി-കാറ്റഗറിയില്‍പ്പെടുന്ന 109 റിലേ സ്റ്റേഷനുകള്‍ 2021 ഡിസംബര്‍ 31-ന് സംപ്രേഷണം നിര്‍ത്തും. ബാക്കി 152 സ്റ്റേഷനുകള്‍ ഒക്ടോബര്‍ 31-നകം പ്രവര്‍ത്തനം നിര്‍ത്തും. ഇവിടങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ ഉത്തരവിറങ്ങി.നിലവിലെ ജീവനക്കാരില്‍ 90 ശതമാനവും 2025-ല്‍ വിരമിക്കുന്നവരാണ്. റിലേ സ്റ്റേഷനുകള്‍ പൂട്ടുന്നതോടെ കേന്ദ്രസര്‍ക്കാരിന് വര്‍ഷം 2500 കോടിയിലധികം രൂപയെങ്കിലും ലാഭിക്കാനാവും.

Exit mobile version