
Web Desk
വൃക്കയിലെ കല്ല് എടുത്ത് മാറ്റുന്നതിന് പകരം ഡോക്ടര്‍ വൃക്ക എടുത്ത് മാറ്റിയ സംഭവത്തില്‍ ആശുപത്രിയ്ക്ക് 11.23 ലക്ഷം പിഴയിട്ട് ഗുജറാത്ത് ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. ബലാസിനോറിലെ കെ.എം.ജി ജനറല്‍ ആശുപത്രിക്കാണ് പിഴ ചുമത്തിയത്. വൃക്കയിലെ കല്ല് എടുത്തുമാറ്റാന്‍ വേണ്ടി വന്ന ഖേദാ ജില്ലയിലെ വാങ്ക്‌റോളി ഗ്രാമത്തില്‍ നിന്നുള്ള ദേവേന്ദ്രഭായ് റാവല്‍ എന്നയാളുടെ ഇടത് വൃക്കയാണ് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്ത് എടുത്ത് മാറ്റിയത്.
2011 ലാണ് ദേവേന്ദ്ര ഭായ് ആശുപത്രിയിലെത്തുന്നത്. ഇതിനെത്തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷം രോഗി മരിക്കുകയായിരുന്നു. വിധി അനുസരിച്ച് 2012 മുതല്‍ 7.5 ശതമാനം പലിശയോട് കൂടിയുള്ള തുകയാണ് മരിച്ചയാളുടെ കുടുംബത്തിന് ആശുപത്രി നല്‍കേണ്ടത്.ശസ്ത്രക്രിയക്ക് ശേഷമാണ് വൃക്കയിലെ കല്ലിന് പകരം വൃക്കയാണ് എടുത്ത് മാറ്റിയതെന്നത് ദേവേന്ദ്രഭായ തിരിച്ചറിഞ്ഞത്. റാവലിന്റെ ആരോഗ്യസ്ഥതി കണക്കിലെടുത്താണ് വൃക്ക നീക്കം ചെയ്തതെന്നായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോൾ റാവൽ മരിച്ചു. തുടർന്ന് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ രോഗി മരിച്ചത് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണെന്ന് കണ്ടെത്തി. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്
