
Web Desk
ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പൊലീസ് പിടിയിൽ. പരവൂർപൂക്കുളം സുനാമി ഫ്ളാറ്റിലെ സലിം (24) ആണ് അറസ്റ്റിലായത്. ഇയാൾ കൊടുവാൾ ഉപയോഗിച്ച് മാതാവ് കുഞ്ഞുമോളെ വെട്ടുകയായിരുന്നു. ലഹരി വസ്തുക്കൾ വാങ്ങാൻ ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്ന് ഇയാൾ അമ്മയെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. വീടിന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച കുഞ്ഞുമോളെ മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയോട് ചേർത്ത് ഇടിച്ചു. തുടർന്ന് മുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കൊടുവാൾ എടുത്ത് കുഞ്ഞുമോളുടെ തലയ്ക്ക് വെട്ടി.
വെട്ട് തടഞ്ഞ ഇവരുടെ കൈക്ക് ഒടിവും മുറിവുമുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തുടർന്ന് പ്രതി സലിമിനെതിരെ സഹോദരി പൊലീസില്‍ പരാതി നൽകുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസാർ, എ.എസ്.ഐമാരായ നിതിൻ നളൻ, സാബുലാൽ. എസ്, സി.പി.ഒ അനീഷ്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
