Site icon CTV Online

കോൺഗ്രസ് സംഘടിപ്പിക്കുന്ന രാജ്ഘട്ട് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്

WebDesk

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ കോൺഗ്രസ് സംഘടിപ്പിക്കുന്ന രാജ്ഘട്ട് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. സത്യാഗ്രഹം കണക്കിലെടുത്ത് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചിൽ കൂടുതൽ പേർ ഒത്തുചേരുന്നതിന് അനുമതിയില്ലെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു. AICC, പിസിസി, ഡിസിസി, ബ്ലോക്ക് തലങ്ങളിലായിരിക്കും പ്രതിഷേധം. ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി സമിതിക്കും രൂപം നൽകും. ഉടൻ ദില്ലിയിൽ കൂറ്റൻ റാലി നടത്താനും ആലോചനയുണ്ട്. സംസ്ഥാന തലങ്ങളിൽ ഗാന്ധി പ്രതിമയ്ക്ക് സമീപനം സത്യാഗ്രഹം നടത്താനും പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം, രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ശക്തമാണ്.വ്യാഴാഴ്ചയാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. വിവാദ പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎയും ഗുജറാത്ത് മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചിരുന്നത്.

Exit mobile version