Site icon CTV Online

കൂട്ട ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു

Web Desk

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു. ശനിയാഴ്‌ച രാത്രി നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയിലെ ദയാല്‍പുര്‍ പൊലീസ് സ്റ്റേഷന് കീഴിലാണ് സംഭവം നടന്നത്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവ ദിവസം ചൗഹാന്‍ ബഗറിലുള്ള വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു യുവതിയും ഭര്‍ത്താവും കുഞ്ഞും. വീടിന് പുറത്ത് തട്ടുന്ന ശബ്‌ദം കേട്ട് വാതില്‍ തുറന്ന ഭര്‍ത്താവിനെ പ്രതികള്‍ വെടിവച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ ജഗ് പ്രവേശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ബലാത്സംഗ കേസ് പിന്‍വലിക്കണമെന്ന ഭീഷണി ലഭിച്ചിരുന്നതിനാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് യുവതി ഇവിടേക്ക് താമസം മാറിയത്.

ഗാസിയാബാദിലെ അന്‍കുര്‍ നഗര്‍ സ്വദേശിയായ മനിഷ് പവന്‍ പണ്ഡിറ്റ്, ടാറ്റു എന്നയാളും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ ആരോപണം.ഗാസിയാബാദിലെ ലോണി മേഖലയില്‍ താമസിച്ചിരുന്ന മുപ്പതുകാരിയെ ഹോളി ആഘോഷത്തിനിടെ ഗുഡ്ഡു, മേരജ്, വസി, തംജീത്ത് എന്നിവരുള്‍പ്പെടുന്ന സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി ട്രോണിക സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ തംജീത്ത് എന്നയാള്‍ ജയിലിലാണ്. മറ്റ് പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Exit mobile version