Site icon CTV Online

തന്നെ പുറത്താക്കാന്‍ പാർട്ടിക്ക് അവകാശമുണ്ട്; അറിയിപ്പ് ലഭിച്ചിട്ടില്ല: എസ്.രാജേന്ദ്രൻ

Web Desk

തന്നെ പുറത്താക്കാന്‍ സിപിഎമ്മിന് അവകാശമുണ്ടെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. എന്നാല്‍ പുറത്താക്കലുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയില്ലെന്ന പ്രചാരണം ശരിയല്ല. ജില്ലാ സെക്രട്ടറിക്ക് വിശദീകരണം നല്‍കി. മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിനേതൃത്വവുമായി മാസങ്ങൾ നീണ്ട ശീതയുദ്ധത്തിനൊടുവിൽ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോടു ശുപാർശ ചെയ്യുകയായിരുന്നു. സിപിഐയിലേക്ക് പോകുമെന്ന അഭ്യൂഹം രാജേന്ദ്രൻ നിഷേധിച്ചു. മൂന്നു തവണ ദേവികുളം എംഎൽഎയായിരുന്ന രാജേന്ദ്രന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയില്ല. സിപിഎം സ്ഥാനാർഥിയായി പകരം മത്സരിച്ച എ.രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്നാണ് ആരോപണം. പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതിഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ.

Exit mobile version