Site icon CTV Online

കൊടുവള്ളിയിൽ നേതാക്കൾ അടക്കം പാർട്ടി ചിഹ്നം ഒഴിവാക്കി;അരിവാൾ ചുറ്റിക ഗ്ലാസിൽ ‘ഒളിപ്പിച്ച് ’ സിപിഎം

കൊടുവള്ളി∙ മുനിസിപ്പാലിറ്റിയിൽ പാർട്ടി ‘മാറി’ , ചിഹ്നം കൈവിട്ട് സിപിഎം. കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഏരിയ കമ്മിറ്റി അംഗം അടക്കം 3 സിപിഎം നേതാക്കളും ജനതാദൾ എസ് ജില്ലാ പ്രസിഡന്റുമൊക്കെ മത്സരിക്കുന്നതു നാഷനൽ സെക്കുലർ കോൺഫറൻസിന്റെ (എൻഎസ്‌സി) പേരിൽ, ഗ്ലാസ് ചിഹ്നത്തിൽ. കൊടുവള്ളിയിലെ 37 വാർഡുകളിൽ 28 എണ്ണത്തിലും എൽഡിഎഫ് സ്‌ഥാനാർഥികൾ മത്സരിക്കുന്നത് എൻഎസ്‌സിയുടെ പേരിലാണ്.

സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റി അംഗവുമായ കളത്തിങ്ങൽ ജമീല, സിപിഎം ബ്രാഞ്ച് സെക്രട്ടറി ടി.കെ.അത്തിയത്ത്, ഡിവൈഎഫ്ഐ നേതാവ് എം.കെ.ഷെബിൻ എന്നിവർ അടക്കം 12 സ്ഥാനാർഥികളാണ്, പി.ടി.എ.റഹിം എംഎൽഎ നയിക്കുന്ന എൻഎസ്‌സിയുടെ പേരിൽ, ഗ്ലാസ് ചിഹ്നത്തിൽ രംഗത്തുള്ളത്. സിപിഎമ്മിന്റെ 18 സ്ഥാനാർഥികളിൽ 6 പേർ മാത്രമാണു പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്.

ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് മാത്തോലത്ത് അബ്‌ദുല്ലയും ഗ്ലാസ് ചിഹ്നത്തിലാണു മത്സരിക്കുന്നത്. എൻഎസ്‌സിക്ക് 14 സീറ്റുകളിലാണു സ്വന്തം സ്ഥാനാർഥികളുള്ളത്. അതേസമയം, ഐഎൻഎല്ലിൽ നിന്നു വേർപിരിഞ്ഞെത്തിയ നാഷനൽ ലീഗുകാരാണിവരെന്ന പ്രത്യേകതയുമുണ്ട്. 2 സിപിഐ സ്‌ഥാനാർഥികളും സ്വതന്ത്രരാണ്. കുടയാണു ചിഹ്നം. ജീപ്പ് ചിഹ്നമായുള്ള ഒരു സ്വതന്ത്ര സ്ഥാനാർഥി കൂടിയുണ്ട്.

ചിഹ്നം മാത്രമല്ല സ്വന്തം പാർട്ടിയെത്തന്നെ മറച്ചുപിടിച്ചാണ് സിപിഎം കൊടുവള്ളിയിൽ വോട്ടു തേടുന്നതെന്ന ആരോപണമാണു യുഡിഎഫ് ഉയർത്തുന്നത്. സ്വതന്ത്ര സ്‌ഥാനാർഥികളടക്കമുള്ളവർക്ക് ഒരേ ചിഹ്‌നം ലഭ്യമാക്കാനാണ് ഈ നീക്കം നടത്തിയതെന്നാണ് സിപിഎം വിശദീകരണം. യുഡിഎഫ് ഭരിക്കുന്ന കൊടുവള്ളിയിൽ സ്വന്തം ചിഹ്നമൊഴിവാക്കി, മു‌സ്‌ലിം ലീഗിന്റെ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രമാണു സിപിഎമ്മിന്റേതെന്നു വ്യക്തം. കൊടുവള്ളിയോടു ചേർന്നു കിടക്കുന്ന, യുഡിഎഫ് ഭരിക്കുന്ന കിഴക്കോത്ത് പഞ്ചായത്തിലെ 20 വാർഡുകളിൽ ഒരിടത്തു മാത്രമാണു സിപിഎം സ്ഥാനാർഥി സ്വന്തം ചിഹ്നത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 3 പേരാണ് ഇവിടെ സിപിഎമ്മിന്റെ ചിഹ്നത്തിൽ മത്സരിച്ചത്.

Exit mobile version