Site icon CTV Online

വയനാട്ടില്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമ മുറി നിര്‍മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ വന്‍ അഴിമതി

WebDesk

വയനാട്ടില്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമ മുറി നിര്‍മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ വന്‍ അഴിമതി. പ്രവൃത്തി പകുതിപോലും പൂര്‍ത്തിയാകാതെ കരാര്‍ കമ്പനിക്ക് മുഴുവന്‍ തുകയും നല്‍കി. 19 വിദ്യാലയങ്ങളില്‍ വിശ്രമ മുറി നിര്‍മിക്കുന്നതിന് 2022–23 സാമ്പത്തിക വര്‍ഷത്തിലാണ് 95 ലക്ഷം രൂപ വകയിരുത്തിയത്.
19 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. കേരള ആര്‍ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ കാഡ്കഓ ആണ് നിര്‍മാണ ചുമതല വഹിച്ചത്. എന്നാല്‍, പ്രവൃത്തിക്കാവശ്യമായ സാധനങ്ങള്‍പോലും ഇറക്കാതെ ജില്ലാ പഞ്ചായത്ത് മുഴുവന്‍ തുകയും ട്രഷറിവഴി കാഡ്കോയുടെ അക്കൗണ്ടിലേക്ക് കൈമാറി. 19 ബില്ലുകളായി ആറ് ഘട്ടങ്ങളായാണ് തുക കൈമാറിയത്.
പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറികളിലുമാണ് വിശ്രമ മുറി നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചത്. ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നതിനാണ് മുറി. കട്ടില്‍, കിടക്ക, കസേര, ഫാന്‍, നാപ്കിന്‍ ഇന്‍സിനറേറ്റര്‍, വാഷ്ബേസിന്‍, കക്കൂസ്, അലമാര തുടങ്ങിയവയാണ് ഒരുക്കേണ്ടത്. വിദ്യാലയങ്ങളില്‍ ഒഴിവുള്ള മുറിയാണ് ഇത്തരത്തില്‍ സജ്ജീകരിച്ചത്. മീനങ്ങാടി ഹൈസ്‌കൂളിലും ഹയര്‍സെക്കന്‍ഡറിയിലുമായി രണ്ട് റസ്റ്റ് റൂം നിര്‍മിക്കുന്നതില്‍ ഒരെണ്ണം പ്രവൃത്തി തുടങ്ങിയിട്ടുപോലുമില്ല. മറ്റേത് പാതിവഴിയിലാണ്.
സമാനസ്ഥിതിയാണ് മറ്റ് സ്‌കൂളുകളിലും.
40 മുതല്‍ 60 ശതമാനം വരെയാണ് സ്‌കൂളുകളിലെ നിര്‍മാണ പുരോഗതി. ജില്ലാ പഞ്ചായത്തില്‍നിന്ന് മാര്‍ച്ച് 10 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ട്രഷറിവഴി തുക അനുവദിച്ചു.ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ 19 വിദ്യാലയങ്ങളിലും റസ്റ്റ് റൂം പദ്ധതി നടപ്പാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു.സംഭ്വത്തില്‍ വന്‍ പ്രതിഷേധവുമുയരുകയാണ്.

Exit mobile version