
news desk
കൊടുവള്ളി : മാനിപുരം ചെറുപുഴയിലെ കുളിക്കടവിൽ വെള്ളിയാഴ്ച വൈകിട്ട് പാറയിൽ കാൽ വഴുതി ഒഴുക്കിൽപ്പെട്ടു കാണാതായ കൊടുവള്ളി തലപോയിൽ മുർഷിദിന്റെ മകൾ തൻഹ ഷെറിന്റെ (10) മൃതദേഹം മൂന്നാം ദിനം കണ്ടെടുത്തപ്പോൾ നാടാകെ വിതുമ്പി. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് തൻഹയുടെ മൃതദേഹം മുണ്ടോട്ടുകടവിൽ കണ്ടെത്തിയത്.
4 ദിവസം മുൻപ് സൗത്ത് കൊടുവള്ളിയിൽ പിതൃസഹോദരന്റെ വിവാഹത്തിന് മാതാവിന്റെ വീടായ പൊന്നാനിയിൽ നിന്ന് എത്തിയതായിരുന്നു തൻഹ ഷെറിൻ. വിവാഹ വീട്ടിലെ തുണികൾ അലക്കാനാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ മാതാവും മക്കളും പിതൃസഹോദരനും ബന്ധുക്കളും ഉൾപ്പെടെ ഏഴുപേർ ചെറുപുഴയിലെ മാനിപുരം കൊടക്കാട്ടുകണ്ടി കുളിക്കടവിൽ എത്തിയത്.
പിന്നാലെ വിവാഹാഘോഷത്തിന്റെ സന്തോഷം നിറഞ്ഞുനിന്ന വീട്ടിലേക്ക് വേദനിപ്പിക്കുന്ന വാർത്ത എത്തുകയായിരുന്നു. പൊന്നാനി എംഐഎച്ച്എസ്എസ് ഗേൾസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് തൻഹ. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും തിരച്ചിലിനൊടുവിലാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്താനായത്.
പകലും, രാത്രിയിലും വിശ്രമമില്ലാതെ നാട്ടുകാരും, ജനപ്രതിനിധികളും ചെറുപുഴയിൽ പരിശോധനയ്ക്ക് സജീവമായിരുന്നു. അഗ്നിരക്ഷാ സേനക്ക് പുറമേ, പൊലീസ്, റവന്യു ജീവനക്കാർ, സ്ക്യൂബ ടീം, എന്റെ മുക്കം, വൈറ്റ് ഗാർഡ്, സാന്ത്വനം, ടിഡിആർഎഫ്, കർമ ഓമശ്ശേരി, കിലാടി മാനിപുരം തുടങ്ങിയ സന്നദ്ധ കൂട്ടായ്മകളും അശ്രാന്ത പരിശ്രമമാണു നടത്തിയത്.
