Site icon CTV Online

ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകം; രണ്ടുപേർക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി

Web Desk

ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. മുഖ്യപ്രതി മുത്തുകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മരണ കാരണം ക്രൂര മർദനമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മർദനത്തിൽ ബിന്ദുമോന്റെ വാരിയെല്ലുകൾ തകർന്നു. മർദനമേറ്റതിന്റെ നിരവധി പാടുകൾ ശരീരത്തിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തൽ. ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മാൻ മിസിംഗിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. ബൈക്ക് അപകടത്തിൽപ്പെട്ടതാണോയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് പ്രദേശത്തുള്ള ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചു മൊഴികളിലെ വൈരുധ്യമാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടെന്ന സംശയം ബലപ്പെടുത്തിയത്. വിശദമായ അന്വേഷണത്തിനൊടുവിൽ സഹോദരി ഭർത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

Exit mobile version