Site icon CTV Online

ക്യാപ്റ്റന്‍ വിളി; പ്രതികരിച്ച് മുഖ്യമന്ത്രി

Web Desk

ക്യാപ്റ്റന്‍ വിളി അറിഞ്ഞിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകള്‍ക്ക് താത്പര്യം വരുമ്പോള്‍ അങ്ങനെ പലതും വിളിക്കുമെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്ന കാര്യമല്ല. അത് ആളുകള്‍ പലതും വിളിക്കും. അവര്‍ക്ക് താത്പര്യം വരുമ്പോള്‍ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാന്‍ കഴിയില്ല. അതങ്ങനെ ആലോചിച്ചാല്‍ മതി’ – എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

ക്യാപ്റ്റന്‍ എന്ന വിശേഷണം പാര്‍ട്ടി ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണ് അതെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ പ്രസിദ്ധീകരണത്തില്‍ അങ്ങനെ ഒരു വാചകം ഉപയോഗിച്ചിട്ടുണ്ടോ? പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സഖാക്കന്മാരാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞത്.

മുസ്‌ലിം ലീഗ് യു.ഡി.എഫ് വിട്ടു വരുമെന്ന് തോന്നുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ‘എനിക്കങ്ങനെ തോന്നുന്നില്ല. കാരണം, ഇപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണല്ലോ ഇതിന്റെ പ്രധാന ചാമ്പ്യനായി നടക്കുന്നത്. ഞങ്ങള്‍ യു.ഡി.എഫിനെ വിജയിപ്പിക്കുമെന്ന വാശിയില്‍ പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരാണല്ലോ. എന്നാല്‍ ലീഗ് അണികള്‍, ലീഗിനോട് ഒപ്പം നില്‍ക്കുന്നവര്, അങ്ങനെയുള്ള പലരും ഇപ്പോള്‍ അതേ വികാരത്തിലല്ല എന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Exit mobile version