
newsdesk
ലോകത്ത് നിന്ന് വൈകാതെ തന്നെ കാന്‍സറിനെ തുടച്ചുനീക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മരുന്ന് പരീക്ഷണത്തിന്റെ ഫലം. മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരുടെയും രോഗം മാറിയതാണ് കാന്‍സറിനെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നത്.
ക്യാൻസര്‍ രോഗം അല്‍പം ഗൗരവമുള്ള രോഗമായാണല്ലോ നാം കണക്കാക്കുന്നത്. സമയബന്ധിതമായി ക്യാൻസര്‍ നിര്‍ണയിക്കാനായാല്‍ ഫലപ്രദമായ ചികിത്സ ഇന്ന് ക്യാൻസറിനുണ്ട്. പക്ഷേ വൈകി രോഗം നിര്‍ണയിക്കപ്പെടുന്നതും, കൃത്യമായ ചികിത്സ ലഭിക്കാത്തതുമെല്ലാം ക്യാൻസറില്‍ നിന്ന് മുക്തി നേടുന്നതില്‍ നിന്ന് നിരവധി രോഗികളെ അകറ്റുന്നു. എന്ന് മാത്രമല്ല ക്യാൻസര്‍ മൂലം ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥയും നിരവധി പേര്‍ക്കുണ്ടാകുന്നു.
എങ്കില്‍ പോലും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന പല വാര്‍ത്തകളും ക്യാൻസര്‍ ചികിത്സ സംബന്ധിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമെത്തുന്നുണ്ട്. ഇത് നമുക്ക് പകര്‍ന്നുനല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.
. ആറ് മാസം കൊണ്ട് ക്യാൻസര്‍ രോഗത്തില്‍ നിന്ന് പരിപൂര്‍ണമായി മുക്തി നേടിയിരിക്കുകയാണ് നാല്‍പത്തിരണ്ട് വയസായ ഒരു സ്ത്രീ. ക്യാൻസര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന മരുന്നാണ് യുകെയിലെ വെയില്‍സ് സ്വദേശിയായ കാരീ ഡൗണിക്ക് തുണയായത്.
വയറ്റിനുള്ളിലായിരുന്നു കാരീക്ക് ക്യാൻസര്‍. മറ്റൊരു ശസ്ത്രക്രിയ നടന്നതിന് പിന്നാലെയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളും വേദനകളും ഡോക്ടറെ കാണിക്കുന്നിനായി ആശുപത്രിയിലത്തിയതിന് പിന്നാലെ ഒരു വര്‍ഷം മുമ്പാണ് ഇവര്‍ക്ക് വയറിനുള്ളില്‍ ക്യാൻസറുള്ളതായി കണ്ടെത്തിയത്.
തുടര്‍ന്ന് ക്യാൻസര്‍ രോഗവിദഗ്ധനായ ഡോ. ക്രെയ്ഗ് ബാരിംഗ്ടണ്‍ ആണ് ‘ഡൊസ്റ്റര്‍ലിമാബ്’ കുത്തിവയ്പ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ആറ് മാസത്തോളം ഈ മരുന്ന് എടുത്തു. ശേഷം സ്കാൻ ചെയ്തുനോക്കിയപ്പോള്‍ ക്യാൻസര്‍ വളര്‍ച്ച ചുരുങ്ങിപ്പോയതായി കണ്ടു. പിന്നീട് വീണ്ടും സ്കാൻ ചെയ്തുനോക്കിയപ്പോള്‍ അങ്ങനെയൊരു രോഗമുണ്ടായിരുന്നതിന്‍റെ സൂചന പോലും വയറ്റിനുള്ളില്‍ ബാക്കിയുണ്ടായിരുന്നില്ലത്രേ.
വയര്‍, മലാശയ സംബന്ധമായ ക്യാൻസറിന്‍റെ ചികിത്സയ്ക്കാണ് ‘ഡൊസ്റ്റര്‍ലിമാബ്’ നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന്‍റെ പരീക്ഷണഘട്ടങ്ങള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ ക്യാൻസര്‍ ചികിത്സയില്‍ ഇതുണ്ടാക്കുന്ന ചലനങ്ങള്‍ വളരെ വലുതും ആശ്വാസവുമാണ് ലോകത്തിന് നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം മലാശയ സംബന്ധമായ ക്യാൻസര്‍ ബാധിച്ച 18 പേരില്‍ ഈ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് 18 പേരിലും രോഗമുക്തിയുണ്ടായത് ആഘോഷിക്കപ്പെട്ട വാര്‍ത്തയാണ്. പരീക്ഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ രോഗികള്‍ക്ക് മരുന്ന് നല്‍കിയിരുന്നത്. കാരീയുടെ വാര്‍ത്ത കൂടി പുറത്തുവരുന്നതോടെ ‘ഡൊസ്റ്റര്‍ലിമാബി’നെ അത്ഭുത മരുന്നെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.
കീമോതെറാപ്പി, റേഡിയോതെറാപ്പി പോലുള്ള ചികിത്സാരീതികളുണ്ടാക്കുന്ന സൈഡ് എഫക്ട്സോ പ്രയാസങ്ങളോ ‘ഡൊസ്റ്റര്‍ലിമാബ്’ ഉണ്ടാക്കുന്നില്ലെന്നും കാരീ ഡൗണ്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ രോഗമുക്തയായ ശേഷം തിരികെ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് പതിനേഴുകാരന്‍റെ അമ്മ കൂടിയായ കാരീ.
മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരുടെയും രോഗം മാറിയതാണ് കാന്‍സറിനെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നത്. അമേരിക്കയില്‍ നടന്ന മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ വംശജയും ഉള്‍പ്പെടുന്നു. നിഷ വര്‍ഗീസാണ് പരീക്ഷണത്തില്‍ പങ്കെടുത്ത 18 രോഗികളിലെ ഏക ഇന്ത്യന്‍ വംശജ. മരുന്നു പരീക്ഷിക്കാന്‍ തയ്യാറായ മലാശയ അര്‍ബുദ ബാധിതരില്‍ ആദ്യത്തെ നാലുപേരിലൊരാളായി നിഷയും മാറി. നമുക്ക് ഇതൊന്നു നോക്കിയാലോ?- എന്ന കാന്‍സര്‍ സെന്ററിലെ ഡോ. ആന്‍ഡ്രിയ സെര്‍സിയുടെ വാക്കുകള്‍ നിഷ വര്‍ഗീസിനു നല്‍കിയത് വലിയ പ്രതീക്ഷയാണ്.
‘രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ എല്ലാവരും അര്‍ബുദം പിടിവിട്ടു പുതുജീവിതം നയിക്കുന്നു. മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് ഉപയോഗിച്ചതിനു ശേഷം നടത്തിയ പരിശോധനകളില്‍ ട്യൂമര്‍ കാണാനേ ഉണ്ടായിരുന്നില്ല. അകത്ത് എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ? വിശ്വാസം വരാതെ നിഷ ഡോക്ടറോടു ചോദിച്ചു. അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായിരുന്നു അവർക്ക് അത്. ശരിക്കും മിറാക്കിള്‍’-
ട്യൂമര്‍ ഭേദമായെന്ന സന്തോഷവാര്‍ത്തയാണ് ഡോക്ടര്‍ നിഷയ്ക്ക് സമ്മാനിച്ചത്. അര്‍ബുദം മൂലം ജീവിതത്തിലെ വെളിച്ചം കെട്ടെന്നു നിരാശപ്പെടുന്നവര്‍ക്കു പ്രത്യാശയാകാനാണ് അവിശ്വസനീയമെന്നു പറയാവുന്ന സ്വന്തം അനുഭവം നിഷ പങ്കുവെയ്ക്കുന്നത്. മലാശയ അര്‍ബുദത്തിനു മാത്രമല്ല മറ്റു പലതരം അര്‍ബുദങ്ങള്‍ക്കും ഇതേ മരുന്ന് പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ പരീക്ഷണത്തിനു ചുക്കാന്‍ പിടിച്ച ഡോ. ആന്‍ഡ്രിയ സെര്‍സിയും ഡോ. ലൂയിസ് ആല്‍ബെര്‍ട്ടോ ഡിയസ് ജൂനിയറും.
ഗാസ്ട്രിക്, പ്രോസ്‌റ്റേറ്റ്, പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ചവരിലും ഡൊസ്റ്റര്‍ലിമാബ് പരീക്ഷണം ഉടന്‍ നടക്കും. ശസ്ത്രക്രിയയും കീമോതെറപ്പിയും റേഡിയേഷനും ഒഴിവാക്കി ഇമ്യൂണോ തെറാപ്പിയിലൂടെ മാത്രം രോഗം ഭേദമാക്കുന്ന ഈ ചികിത്സാരീതിയെ ഇമ്യൂണോ എബ്ലേറ്റിവ് തെറാപ്പിയെന്ന് ഡോ. ഡിയസ് വിശേഷിപ്പിക്കുന്നു.