
newsdesk
കൂടരഞ്ഞി: കാലാവസ്ഥ വ്യതിയാനവും അതിതീവ്ര ചൂടും വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ഹീറ്റ് ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഹീറ്റ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
കോഴിക്കോട് ദുരന്തം നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, പ്രാഥമിക ചികിത്സ, നിർജലീകരണം ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ, അമിത ചൂട് ബാധിച്ചവർക്കുള്ള അടിയന്തര പരിചരണം, കുടിവെള്ള ഉപയോഗത്തിന്റെ പ്രാധാന്യം, സൂര്യാഘാത ലക്ഷണങ്ങൾ തിരിച്ചറിയൽ, വയോജനങ്ങൾ, കുട്ടികൾ, ഗർഭിണികൾ, കഠിനാധ്വാന തൊഴിലാളികൾ തുടങ്ങിയ അതീവ ജാഗ്രത ആവശ്യമായ വിഭാഗങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ എന്നിവ ഹീറ്റ് ക്ലിനിക്കിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. കൂടാതെ വേനൽക്കാലത്ത് പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങളെക്കുറിച്ചും വിദഗ്ധരുടെ സേവനവും കൗൺസിലിംഗും ക്ലിനിക്കിലൂടെ ഒരുക്കിയിട്ടുണ്ടെന്ന് വിഷയാവതരണം നടത്തിക്കൊണ്ട് അഡീഷണൽ ഡി.എം.ഒ ഡോ.വി. എ രാജേഷ് സംസാരിച്ചു.
ഹീറ്റ് ക്ലിനിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു .ഡെപ്യൂട്ടി കലക്ടർ ദുരന്തനിവാരണം എസ്.സജിദ്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്, വാർഡ് മെമ്പർമാരായ മേരി തങ്കച്ചൻ, ഷീബ റോയ്, പി.വിനോദ്,സക്കീന സലീം മെഡിക്കൽ ഓഫീസർ ഡോ പി.കെ ദിവ്യ, ഷുക്കൂർ മിനർവ, ഹെൽത്ത് ഇൻസ്പെക്ടർ കെ ബി ശ്രീജിത്ത്, ദുരന്തനിവാരണം കോർഡിനേറ്റർ തസ്ലീം ഫാസിൽ എന്നിവർ സംസാരിച്ചു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
